പതിനാറുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീക്ഷണി; പണവും സ്വർണ്ണവും തട്ടി, യുവാവ് പിടിയില്‍
സൌഹൃദം നടിച്ച് പതിനാറുകാരിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വാങ്ങിയ ശേഷം ഇവ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് പണം തട്ടിയത്.
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കീരിത്തോട് കിഴക്കേപാത്തിക്കൽ അനന്ദു ഹരിയെ ആണ് പൊലീസ് പിടികൂടിയത്. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ആണ് യുവാവ് ഭീഷണിപ്പെടുത്തിയത്.
സൌഹൃദം നടിച്ച് പതിനാറുകാരിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വാങ്ങിയ ശേഷം ഇവ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി യുവാവ് പണവും സ്വർണ്ണവും തട്ടിയെടുത്തു. ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന അനന്ദു ഹരിയെ കഞ്ഞിക്കുഴി സി ഐ. സാം ജോസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി വാങ്ങിയ സ്വർണ്ണാഭരണങ്ങൾ പണയം വച്ച് യുവാവ് 4600 രൂപ കൈക്കലാക്കിയിരുന്നു. ഇതുകൂടാതെ പലപ്പോഴായി നേരിൽ പണം വങ്ങുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അനന്ദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇത്തരത്തില്‍ മറ്റേതെങ്കിലും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കൊച്ചി കൂട്ടബലാത്സംഗ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി രംഗത്തെത്തി. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്തായ ഡോളി ആണെന്നും, അവിടെ വച്ച് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.