സംഭവത്തിൽ വീട്ടുടമയടക്കം സുഹൃത്തുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴില്‍ മദ്യ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ആൾ സെയിന്റ്സ് സ്വദേശിയായ ഷംനാദിനെയാണ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമയടക്കം സുഹൃത്തുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മലയൻകീഴ് സ്വദേശി ബിനു ബാബുവിന്റെ വീട്ടിൽ മദ്യ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു ഷംനാദും രണ്ട് സുഹൃത്തുക്കളും. ഇതിനിടെയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷംനാദിന് കാലിന്റെ തുടയിലായിരുന്നു കുത്തേറ്റത്. രക്തം വാർന്നൊഴുകിയാണ് മരിച്ചതെന്നാണ് വിവരം. രക്തം തളം കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

സംഭവം ബിനു ബാബു തന്നെയാണ് പൊലീസിൽ വിളിച്ചറിയിച്ചത്. ഒളിവിൽ പോയ രജിത്, വിഷ്ണു എന്നിവരെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടുകയും ചെയ്തു. ഷംനാദും പിടിയിലായവരും ഏറെക്കാലമായി സുഹൃത്തുക്കളും ഒരുമിച്ച് ജോലി ചെയ്യുന്നവരുമാണ്. ആരാണ് കുത്തിയതെന്നും വാക്ക് തർക്കത്തിലേക്ക് നയിച്ച കാര്യമെന്തെന്നും കൂടുതൽ ചോദ്യം ചെയ്യലിലേ വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.