ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങാനായി വന്‍തുക ആവശ്യപ്പെട്ടത് നിരാകരിച്ചതായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ്

പിതാവ്, മാതാവ്, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തി ഗോഡൌണിന്‍റെ ഭിത്തിയില്‍ ഒളിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് സംഭവം. ഫെബ്രുവരിയിലാണ് പണം ആവശ്യപ്പെട്ട് നല്‍കാതിരുന്നതിന് പിന്നാലെ കുടുംബത്തിലെ നാല് അംഗങ്ങളെ പത്തൊമ്പതുകാന്‍ കൊലപ്പെടുത്തിയത്. വീടിന് സമീപമുള്ള ഗോഡൌണിന്‍റെ ഭിത്തി തുരന്ന ശേഷം നാലുപേരുടേയും മൃതദേഹം ഇതിനകത്ത് ഒളിപ്പിക്കുകയായിരുന്നു പത്തൊമ്പതുകാരനായ ആസിഫ് മൊഹമ്മദ്.

സംഭവ ദിവസം ആസിഫിന്‍റെ സഹോദരനും ആക്രമണത്തിന് ഇരയായെങ്കിലും മരിച്ചില്ല. ഇതോടെ ഇയാളെ വീട്ടിലെ ഒരു മുറയില്‍ പൂട്ടിയിടുകയായിരുന്നു. നടന്ന സംഭവങ്ങള്‍ പുറം ലോകമറിയാതിരിക്കാനായി വീട്ടിലെ ജോലിക്കാരെയും പറഞ്ഞയച്ചു. വീടിനകം ശുചിയാക്കാനെത്തിയ സ്ത്രീയേയും അകത്തുകയറാന്‍ അനുവദിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ഇയാളുടെ സഹോദരന്‍ രക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് സംഭവിച്ച സമാന അനുഭവം ആയിരിക്കും നേരിടുകയെന്നായിരുന്നു ആസിഫ് സഹോദരനെ ഭിഷണിപ്പെടുത്തിയത്. എന്നാല്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ആരിഫ് പൊലീസ് സഹായം തേടുകയായിരുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വാങ്ങാനായി വന്‍തുക ആവശ്യപ്പെട്ടത് നിരാകരിച്ചതായിരുന്നു കൊലപാതക കാരണമെന്ന് പൊലീസ് വിശദമാക്കുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona