രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദുര്‍ഗന്ധം രൂക്ഷമായതോടെ  അയല്‍വാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചു. ഉടമ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്

ഗുരുഗ്രാം: അമ്മയ്ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ചു. ഹരിയാനയിലെ ഹിസാറ്‍ എന്ന ഗ്രാമത്തിലാണ് സ്വന്തം അമ്മയെ മകന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ സോനാദേവി(40) ആണ് മകന്‍റെ കൊലക്കത്തിക്ക് ഇരയായത്. സംഭവത്തില്‍ സോനാദേവിയുടെ മകന്‍ പര്‍വേഷിനെ (21) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയോടെയാണ് പര്‍വേഷ് പൊലീസിന്‍റെ പിടിയിലായത്. ഹിസാറിലെ ഗാര്‍ഹിയില്‍ ആയിരുന്നു കൊല്ലപ്പെട്ട സോനാദേവി വാടകയ്ക്ക് താമസിച്ച് വന്നിരുന്നത്. രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദുര്‍ഗന്ധം സഹിക്കാനാവാതായതോടെ അയല്‍വാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിച്ചു. ഉടമ സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച് നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് മകന്‍ പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സോനാദേവിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മരണ സേഷം സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാര്‍ഹിയിലായിരുന്നു സോനാദേവി താമസിച്ചിരുന്നത്. ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വാര്‍ഡനായി ജോലി നോക്കിയിരുന്നു. ആറ് മാസം മുമ്പ് സോനാദേവി സ്കൂളിലെ ജോലി വിട്ടു. എന്നാല്‍ ഇതേ ഗ്രാമത്തില്‍ തന്നെ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു. 

സോനിപത്തില്‍ താമസിക്കുകയായിരുന്ന മകന്‍ പര്‍വേഷ് ഇടയ്ക്കിടെ അമ്മയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇതിനിടെയിലാണ് അമ്മയ്ക്ക് പ്രണയമുണ്ടെന്ന തോന്നല്‍ പര്‍വേഷിനുണ്ടായത്. അമ്മ പലപ്പോഴും നിരന്തരം ഫോണ്‍വിളിക്കുന്നത് താന്‍ കാണാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ആരോടോ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് താന്‍ കരുതിയതായും പര്‍വേഷ് പൊലീസിനോട് പറഞ്ഞു. സംശയം കൂടിയതോടെ കത്തികൊണ്ട് അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 

Read More : കണ്ണൂരിൽ ഒമ്പതാംക്ലാസുകാരിയെ ഹാളിനകത്ത് ബലാത്സംഗം ചെയ്ത പ്രതി, കുറ്റം തെളിഞ്ഞു; കനത്ത ശിക്ഷ വിധിച്ച് കോടതി

നിരവധി തവണ കുത്തി അമ്മയുടെ മരണം ഉറപ്പാക്കിയ മകന്‍ പിന്നീട് മൃതദേഹം കിടക്കയില്‍ കെട്ടി അകത്ത് ഒളിപ്പിക്കുകയായിരുന്നു. ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പര്‍വേശ് ഇവിടെ നിന്നും പോയി. മൃതദേഹം അഴുകി ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ വിവരം കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെട്ടിട ഉടമ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.

കെട്ടിട ഉടമ ഉടനെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സോനാദേവിയുടെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വ്യാഴാഴ്ച റോഹത്തില്‍ നിന്നും പര്‍വേഷിനെ അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റം മകനെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.