വാക്കു തര്‍ക്കം കയ്യാങ്കളിയായി; കണ്ണൂരില്‍ തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം, എല്ലാം ക്യാമറ കണ്ടു!
വാക്കുതര്‍ക്കത്തിന് പിന്നാലെ പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി വന്ന അജ്മൽ റഹീമിനെ തുണിക്കടയ്ക്ക് അകത്ത് കയറി മർദ്ദിക്കുകയായിരുന്നു.
കണ്ണൂര്‍: കണ്ണൂരിൽ (Kannur)തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം (Violence). അഞ്ചംഗ സംഘം സെയിൽസ്മാനെ മർദ്ദിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ(CCTV Visual) പുറത്തു വന്നു. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഒരു സംഘം യുവാക്കളെത്തി റെഡിമെയ്ഡ് ഷോപ്പ് അടിച്ച് തകര്‍ത്തത്. കണ്ണൂര്‍ റെയിൽവെ സ്റ്റേഷന് സമീപമുള്ള ടെസ്ക് മെൻസ് വെയർ റെഡിമെയ്ഡ് കടയിൽ കയറി ഒരു സംഘം യുവാക്കൾ സെയിൽ സ്മാൻ റഹീമിനെ മർദ്ദിക്കുകയായിരുന്നു. വൈകീട്ട് തൊട്ടടുത്ത കടയിലെ ജീവനക്കാരൻ അജ്മലുമായി ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാക്കുതര്‍ക്കത്തിന് പിന്നാലെ പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി വന്ന അജ്മൽ റഹീമിനെ തുണിക്കടയ്ക്ക് അകത്ത് കയറി മർദ്ദിക്കുകയായിരുന്നു. റഹീമിന്‍റെ മുതുകിലും, ചെവിയുടെ ഭാഗത്തും അടിയേറ്റ് പരിക്കുകളുണ്ട്. അക്രമികൾ കടയിലെ ഗ്ലാസ് മേശ തകർക്കുകയും, ഡ്രസുകൾ വലിച്ചെറിയുകയും ചെയ്തു.
Read More: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് അമ്മയ്ക്കും മകൾക്കും അയൽവാസിയുടെ ക്രൂര മർദ്ദനം
ബഹളം കേട്ട് ആളുകളെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. റഹീമിന്‍റെ പരാതിയിൽ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.