യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങൾ കത്തിച്ചു: പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
ജനനേന്ദ്രിയം കത്തിച്ച ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന പണം അപഹരിച്ച് പ്രതികൾ കടന്നുകളഞ്ഞു
സിക്കാർ: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങൾ കത്തിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം. രാജസ്ഥാൻ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യം മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായി എ എഫ് ഐ ആറിലുണ്ട്.
രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ദോഡയിൽ മെയ് 17 നാണ് സംഭവം. ബന്ധുക്കളായ കരംവീർ,അവിനാശ് എന്നീ യുവാക്കൾ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു.മദ്യപിച്ച് കാറിലെത്തിയ ആറംഗ സംഘം ഇവരെ വഴിയിൽ തടഞ്ഞു. ബലം പ്രയോഗിച്ച് കാറിൽ കയറ്റി ആദ്യം വിജനമായ സ്ഥലത്തെത്തിച്ചു. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിച്ചു.
തുടർന്ന് തീപ്പെട്ടിയുരച്ച് ജനനേന്ദ്രിയങ്ങൾ കത്തിച്ചു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ ഗ്രാമീണരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും പണം അപഹരിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. 3,800 രൂപയാണ് ആറംഗ സംഘം തട്ടിയെടുത്തത്. ജനനേന്ദ്രിയം കത്തിക്കുന്ന വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിൽ പരാമർശമുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കൾ ആദ്യം പോലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. അപകടമാണെന്ന യുവാക്കളുടെ മറുപടിയിൽ തൃപ്തി വരാതെ ഡോക്ടർ മുൻകൈ എടുത്ത് ജനപ്രതിനിധികളെ വിവരം അറിയിച്ചതാണ് സംഭവത്തിന്റെ ചുരുളഴിയാൻ ഇടയാക്കിയത്. ദോഡ സ്വദേശിയായ സന്ദീപ് നെഹ്റയും സുഹൃത്തുക്കളുമാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവർ സംസ്ഥാനം വിട്ടു പോയിട്ടില്ലെന്ന നിഗമനത്തിൽ ചെക്ക്പോസ്റ്റുകളിലേക്ക് രേഖാചിത്രം സഹിതം വിവരം കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.