ജസ്ന മരിയയെ തേടി പൊലീസ് സംഘം മൈസൂരിലേക്ക്
- ഇന്നലെ പുറത്ത് വന്ന ഫോട്ടോയില്‍ ജസ്നയോടൊപ്പം കണ്ട ആണ്‍സുഹൃത്തിനെ അറിയില്ലെന്ന് അച്ഛൻ ജയിംസ് പറഞ്ഞു.
തിരുവല്ല: ഏരുമേലിയില്‍ നിന്ന് ഒരു മാസം മുൻപ് കാണാതായ ജസ്ന മരിയ ബെംഗളൂരുവില്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെണ്‍കുട്ടി മൈസൂരുവിലേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തിരുവല്ല സിഐ ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ഇന്നലെ പുറത്ത് വന്ന ഫോട്ടോയില്‍ ജസ്നയോടൊപ്പം കണ്ട ആണ്‍സുഹൃത്തിനെ അറിയില്ലെന്ന് അച്ഛൻ ജയിംസ് പറഞ്ഞു.
ബംഗലൂരു സിറ്റി പൊലീസിന്‍റെ സഹായത്തോടെയാണ് തിരുവല്ല, പെരിനാട് സിഐമാരുടെ സംഘം അന്വേഷണം നടത്തുന്നത്. ജസ്നയെ കണ്ടതായി പറയുന്ന മഡിവാള ധർമാരാം ആശ്വാസ് ഭവനിലെ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സിഐ കാണിച്ച ജസ്നയുടെ ഫോട്ടോ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. ആശ്വാസ് ഭവൻ ബംഗലൂരുവിലെ മജസിറ്റിക്ക് ബസ് സ്റ്റാൻഡ് റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ബംഗലൂരുവിലെ നിംഹാംസ് ആശുപത്രിയില്‍ ജസ്നയും ആണ്‍സുഹൃത്തും പോയന്നെ സംശയത്തെത്തുടര്‍ന്ന് പൊലീസ് അവിടെ പരിശോധന നടത്തി. തെളിവുകളൊന്നും കിട്ടിയില്ല. മറ്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കേരള പൊലീസിന്‍റെ ഒരു സംഘം മൈസുരുവിലേക്ക് പോയിട്ടുണ്ട്.