ബിഗ് ബോസില്‍ നിന്ന് പുറത്തായ ശേഷം ലക്ഷ്‍മിയുടെ ആദ്യ പ്രതികരണം പുറത്ത്.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിലാണ് വേദലക്ഷ്മി പുറത്തായത്. വേദലക്ഷ്മിയുടെ മകനെ ബിഗ്ബോസിനുള്ളിൽ മനപൂർവം കയറ്റിയില്ല എന്നാരോപിച്ച് സഹോദരനും ഭർത്താവുമടക്കം രംഗത്തു വന്നിരുന്നു.

ലക്ഷ്മിയും ഭർത്താവും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതിനാൽ ചില നിയമപരമായ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാലാണ് ലക്ഷ്മിയുടെ കുഞ്ഞിനെ ഹൗസിൽ കയറ്റാതിരുന്നത് എന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ വിശദീകരണം. എന്നാൽ, താൻ സമ്മതം കൊടുത്തിട്ടും കുഞ്ഞിനെ കാണാൻ ലക്ഷ്മിയെ ബിഗ് ബോസ് അനുവദിച്ചില്ലെന്നായിരുന്നു ലക്ഷ്മിയുടെ ഭർത്താവ് അനന്തപത്മനാഭൻ ആരോപിച്ചത്. പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് വേദലക്ഷ്മി.

കൺഫഷൻ റൂമിൽ വെച്ച് താൻ മകനെ കണ്ടിരുന്നു എന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഓഡീഷന് വന്ന സമയത്ത് തന്നെ ബിഗ് ബോസ് ടീമിനോട് പറഞ്ഞിരുന്നതാണെന്നും അഭിമുഖത്തിൽ ലക്ഷ്മി സമ്മതിക്കുന്നുണ്ട്. ''നിയമപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് മകനെ ഹൗസിൽ കയറ്റാതിരുന്നതെന്ന് എനിക്ക് അറിയാം. അതിൽ ക്ലാരിറ്റിക്കുറവില്ല. ഈ വിഷയത്തിൽ ഭർത്താവ് വീഡിയോ ഇട്ടതിനോടും താൽപര്യമില്ല. ബ്രദറും ഭർത്താവുമെല്ലാം ഇത്തരത്തിൽ വീഡിയോ ഇട്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.

കുഞ്ഞിനെ ബിബി ടീം ഒറ്റയ്ക്ക് പുറത്ത് നിർത്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കുഞ്ഞിനൊപ്പം കൂട്ടായി എന്റെ ബ്രദർ നിന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. ഞാൻ കൺഫഷൻ റൂമിൽ വെച്ച് മോനെ കണ്ടിരുന്നു. ബ്രദർ ഹൗസിലേക്ക് വരാതെ കുട്ടിക്കൊപ്പം പുറത്ത് കൂട്ടായി നിന്നതിനോട് ഞാൻ യോജിക്കുന്നു'', എന്നും അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക