ബിഗ് ബോസ് മലയാളം സീസണ്‍ 7-ലെ ബിഗ് ബാങ്ക് വീക്കില്‍ നടന്ന 'ലക്ഷയുദ്ധം' എന്ന ടാസ്കില്‍ ഒടുവില്‍ ട്വിസ്റ്റുമായി ബിഗ് ബോസ്

മുന്‍ സീസണുകളില്‍ നിന്ന് ഒട്ടധികം പ്രത്യേകതകളോടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുന്നത്. മണി ബോക്സ് ടാസ്കും ഇക്കുറി പ്രത്യേകത ഉള്ളതായിരുന്നു. മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് പണപ്പെട്ടി എടുത്ത് ഷോ ക്വിറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്ന മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഈ വാരത്തിന് ബിഗ് ബാങ്ക് വീക്ക് എന്നാണ് ബിഗ് ബോസ് പേരിട്ടിരുന്നത്. അതില്‍ നടക്കുന്ന പല ടാസ്കുകളിലായി എല്ലാ മത്സരാര്‍ഥികള്‍ക്കും പണം നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി നെവിന് മാത്രം മണി ടാസ്കുകളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. ബിഗ് ബാങ്ക് വീക്കില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പ്രൈസ് മണിയുള്ള ടാസ്ക് ഇന്ന് നടന്നു. ലക്ഷയുദ്ധം എന്ന് പേരായ ടാസ്കിലെ വിജയിക്ക് അതിന്‍റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നര ലക്ഷം രൂപയാണ് ബിഗ് ബോസ് സമ്മാനമായി പ്രഖ്യാപിച്ചത്.

ലിവിംഗ് ഏരിയയില്‍ ഏഴ് പെഡസ്റ്റലുകളിലായി പങ്കെടുക്കുന്ന ഏഴ് മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ പതിച്ച വലിയ ക്യൂബുകള്‍ വച്ചിരുന്നു. അല്‍പം അകലെയായി ഒരു വേസ്റ്റ് ബിന്നും. ബസര്‍ അടിക്കുമ്പോള്‍ പുറത്താക്കാന്‍ ആഗ്രഹമുള്ള മത്സരാര്‍ഥിയുടെ ചിത്രമുള്ള ക്യൂബ് വേസ്റ്റ് ബിന്നില്‍ ഇടുകയാണ് വേണ്ടിയിരുന്നത്. നാല് റൗണ്ടുകളിലായാണ് ബിഗ് ബോസ് മത്സരം നടത്തിയത്. ഇതില്‍ ആദ്യ റൗണ്ടില്‍ ഒരാളും രണ്ടാം റൗണ്ടില്‍ രണ്ട് പേരും മൂന്ന്, നാല് റൗണ്ടുകളില്‍ ഓരോരുത്തര്‍ വീതവും പുറത്താവുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. മത്സരം ആരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യം പുറത്തായത് അനീഷ് ആണ്. സാബുമാന്‍ ആണ് അനീഷിന്‍റെ ചിത്രമുള്ള ക്യൂബ് വേസ്റ്റ് ബാസ്കറ്റില്‍ ആദ്യം നിക്ഷേപിച്ചത്.

രണ്ടാം റൗണ്ടില്‍ അനുമോളെ ഷാനവാസും ഷാനവാസിനെ സാബുമാനും പുറത്താക്കി. മൂന്നാം റൗണ്ടില്‍ സാബുമാനെ നൂറയും നാലാം റൗണ്ടില്‍ ആദിലയെ അക്ബറും പുറത്താക്കി. മത്സരത്തില്‍ അവശേഷിച്ചത് നൂറയും അക്ബറും മാത്രമായിരുന്നു. എന്നാല്‍ മത്സരം പഴയപടി തുടരുന്നതിന് പകരം ബിഗ് ബോസ് അവിടെയും ഒരു ട്വിസ്റ്റ് കൊണ്ടുവന്നു. മത്സരം തുടരുന്നതിന് പകരം എല്ലാവരും ചേര്‍ന്ന് അക്ബര്‍, നൂറ എന്നിവരില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് നടന്ന വോട്ടെടുപ്പില്‍ അക്ബര്‍, നൂറ എന്നിവരൊഴികെ എല്ലാവര്‍ക്കും പങ്കെടുക്കാമായിരുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് നൂറയുടെ പേരാണ്. അങ്ങനെ നൂറ മൂന്നര ലക്ഷം ക്യാഷ് പ്രൈസ് സ്വന്തമാക്കി. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ഒന്നാമത് എത്തിയതോടെ ടോപ്പ് 5 ഉറപ്പിച്ച ഒരേയൊരു മത്സരാര്‍ഥിയാണ് നൂറ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്