വാക്കുകൾകൊണ്ട്  ഇന്ദ്രജാലം തീർത്ത പ്രതിഭയാണ് ബിച്ചു തിരുമലയെന്ന് മോഹൻലാല്‍.

മലയാളത്തിന്റെ പ്രിയ ഗാന രചയിതാവ് ബിച്ചു തിരുമല (Bichu Thirumala) വിടവാങ്ങിയിരിക്കുന്നു. ബിച്ചു തിരുമല എഴുതിയ ഒട്ടേറെ മധുര ഗാനങ്ങളാണ് മലയാളികള്‍ എന്നും കേട്ടുകൊണ്ടിരിക്കുന്നത്. ബിച്ചു തിരുമലയുടെ മരണം വലിയ നഷ്‍ടമാണ് മലയാളത്തിനുണ്ടാക്കിയതും. വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു ബിച്ചു തിരുമലയെന്നാണ് മോഹൻലാല്‍ അനുസ്‍മരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾകൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്‍നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്‍ലികൾ എന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു.

മധു നിര്‍മിച്ച ചിത്രം 'അക്കല്‍ദാമ'യാണ് ബിച്ചു തിരുമല ഗാനങ്ങളെഴുതി ആദ്യമായി പ്രദര്‍ശനത്തിന് എത്തിയത്. 'നീലാകാശവും മേഘങ്ങളും' എന്ന ആദ്യ ഗാനം തന്നെ ബിച്ചു തിരുമലയ്‍ക്ക് പ്രശംസ നേടിക്കൊടുത്തുന്നു. പിന്നീടങ്ങോട്ട് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്കാണ് ബിച്ചു തിരുമല രചയിതാവായത്. സംഗീത സംവിധായകന് ചേരുംവിധമുള്ള എഴുത്തായിരുന്നു ബിച്ചു തിരുമലയുടെ പ്രത്യേകത.

ഒട്ടുമിക്ക സംഗീത സംവിധായര്‍ക്കൊപ്പവും ബിച്ചു തിരുമല പ്രവര്‍ത്തിച്ചു. സന്ദര്‍ഭത്തിനും ചേരുന്ന തരത്തിലുള്ള ഗാനങ്ങളായിരുന്നു അതിവേഗം ബിച്ചു തിരുമല എഴുതിയത്. വരികളിലെ ലാളിത്യമായിരുന്നു ബിച്ചു തിരുമലയുടെ ഗാനങ്ങളിലെ പ്രത്യേകത. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ രണ്ട് തവണ ബിച്ചു തിരുമലയ്‍ക്ക് ലഭിച്ചിട്ടുണ്ട്.