ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം തിയറ്ററുകളിൽ എത്തി. ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ…
11 വര്‍ഷത്തിനുള്ളില്‍ മൂന്ന് ചിത്രങ്ങള്‍. മലയാള സിനിമയില്‍ ഇന്നുള്ള ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയെന്ന ചോദ്യത്തിന് എപ്പോഴും ലഭിക്കുന്ന മറുപടികളില്‍ ഒന്നാണ് ആട്. 2015 ല്‍ എത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററില്‍ വിജയിച്ചില്ലെങ്കിലും പിന്നീട് ടെലിവിഷന്‍, വിസിഡി കാഴ്ചകളില്‍ വന്‍ ജനപ്രീതി നേടി. ആദ്യ ഭാഗത്തിന് നേടാനാവാതെ പോയ തിയറ്റര്‍ വിജയം 2017 ല്‍ പുറത്തെത്തിയ രണ്ടാം ഭാഗം നേടിയെടുത്തു. ഇപ്പോഴിതാ ഒന്‍പത് വര്‍ഷത്തിന് ഇപ്പുറം ചിത്രത്തിന്‍റെ മൂന്നാം ഭാഗം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇന്ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം ഈ വര്‍ഷം ഏറ്റവും ഹൈപ്പോടെ എത്തിയ മലയാള ചിത്രം കൂടിയാണ്. ഇപ്പോഴിതാ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങളും പ്രേക്ഷകരില്‍ നിന്ന് എത്തിയിട്ടുണ്ട്.
വലിയ ഹൈപ്പോടെ എത്തുന്ന ചിത്രങ്ങളുടെ ആദ്യ പ്രതികരണങ്ങള്‍ക്കായി അണിയറക്കാര്‍ ആശങ്കയോടെയാണ് കാത്തിരിക്കാറ്. അമിത പ്രതീക്ഷ വിനയാവുമോ എന്നായിരിക്കും അവരുടെ ഭയം. എന്നാല്‍ ഷാജി പാപ്പന്‍റെയും കൂട്ടരുടെയും മൂന്നാം വരവ് ആ ആശങ്കയെ മറികടന്നിരിക്കുന്നു എന്നാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. ഈ ഫ്രാഞ്ചൈസിയെ ജനം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ആദ്യ ഷോകള്‍ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം ലഭിച്ച ആവേശകരമായ പ്രതികരണങ്ങള്‍. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് ചിത്രത്തിനുള്ള പ്രധാന വ്യത്യാസം പല സ്ഥലകാലങ്ങളില്‍ കഥ പറയുന്നു എന്നതാണ്. അതേസമയം ഫ്രാഞ്ചൈസിയിലെ അതേ കഥാപാത്രങ്ങളെയാണ് വ്യത്യസ്ത കാലങ്ങളില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അവതരിപ്പിച്ചിരിക്കുന്നത്.
ചിരപരിചിതരായ കഥാപാത്രങ്ങളായതിനാല്‍ ഓരോരുത്തരുടെയും ഇന്‍ട്രൊ സീനുകള്‍ക്ക് തിയറ്ററുകളില്‍ കൈയടി ഉണ്ടായിരുന്നു. ഫസ്റ്റ് ഹാഫില്‍ ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത് ധര്‍മ്മജന്‍റെ കഥാപാത്രത്തിനാണ്. കോമഡികളില്‍ പലതും തിയറ്ററില്‍ ചിരി പൊട്ടിച്ചപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ഷാന്‍ റഹ്‍മാന്‍ നല്‍കിയിട്ടുള്ള പശ്ചാത്തല സംഗീതത്തിനും കൈയടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഫൈനല്‍ ആക്റ്റിനും സിനിമാപ്രേമികള്‍ മികച്ച മാര്‍ക്ക് കൊടുക്കുന്നുണ്ട്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം ലഭിക്കുന്ന അഭിപ്രായങ്ങള്‍ അടുത്ത ഷോകള്‍ക്കും തുടര്‍ന്നാല്‍ ഈ വര്‍ഷം മലയാളത്തിലെ ആദ്യ പണംവാരി പടമായി മാറും ആട് 3.

