നാല് വര്‍ഷത്തേക്ക് ആയിരുന്നു കരാര്‍. അതിന്‍റെ കാലാവധി കഴിഞ്ഞെന്നും നിര്‍മ്മാതാവ്

കൊവിഡ് കാലത്താണ് ഇന്ത്യയില്‍ ഒടിടി വിപ്ലവം ഉണ്ടായത്. തിയറ്ററുകളും മറ്റ് വിനോദോപാധികളുമൊന്നും ഇല്ലാതെ ആളുകള്‍ക്ക് വീടുകളില്‍ മാത്രമായി ഒതുങ്ങിക്കൂടേണ്ടി വന്നപ്പോള്‍ സ്ട്രീമിംഗ് കമ്പനികള്‍ വലിയ നേട്ടമുണ്ടാക്കി. മലയാള സിനിമയെ സംബന്ധിച്ചും വലിയ മുന്നേറ്റമാണ് ഈ ഒടിടി ബൂം സൃഷ്ടിച്ചത്. മലയാള സിനിമകള്‍ അതുവരെ കണ്ടിട്ടില്ലാത്ത മറുഭാഷാ സിനിമാപ്രേമികളിലേക്കും മലയാള ചിത്രങ്ങള്‍ എത്തി എന്നതായിരുന്നു അതിന്‍റെ നേട്ടം. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധയില്‍ ഒടിടി പ്ലാറ്റ്‍ഫോമുകളുടെ ജനപ്രീതിക്ക് വലിയ പങ്കുണ്ട്. ഇപ്പോഴിതാ ഒരു ഒടിടി ഡീല്‍ സംബന്ധിച്ച് കൗതുകകരമായ ഒരു വിവരം ഒരു നിര്‍മ്മാതാവ് തന്നെ പങ്കുവച്ചിരിക്കുകയാണ്.

പ്രശസ്ത നിര്‍മ്മാതാവായ വിജയ് ബാബുവാണ് അക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പില്‍ക്കാലത്ത് ജനപ്രീതി നേടിയ ആട് ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ആട് ഒരു ഭീകരജീവിയുടെ ഒടിടി കരാറിനെക്കുറിച്ചാണ് വിജയ് ബാബു പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ലോകപ്രശസ്ത ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആദ്യമായി എടുത്ത മലയാള ചിത്രമായിരുന്നു ആട് എന്ന് പറയുന്നു അദ്ദേഹം. നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. “നാല് വര്‍ഷത്തേക്കാണ് അന്ന് നമ്മള്‍ കൊടുത്തത്. ആ റൈറ്റ്സ് എന്‍റെ കൈയില്‍ തിരിച്ചുവന്നു. ഇപ്പോള്‍ എന്‍റെ കൈയിലാണ് ആ റൈറ്റ്സ് ഇരിക്കുന്നത്. അതുകൊണ്ട് മൂന്നാം ഭാഗത്തിന്‍റെ പ്ലാന്‍ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ആദ്യ ഭാഗം യുട്യൂബില്‍ ഇട്ടു”, ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ബാബു പറഞ്ഞു.

2015 ല്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ആട്. 2016 ല്‍ ആയിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ലോഞ്ച്. റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം ചിത്രം യുട്യൂബില്‍ ഇട്ടപ്പോള്‍ 12 മില്യണ്‍ വ്യൂവര്‍ഷിപ്പ് വന്നുവെന്നും വിജയ് ബാബു പറയുന്നുണ്ട്. “ഒരു വര്‍ഷം കൊണ്ട് വന്ന വ്യൂവര്‍ഷിപ്പ് ആണ് അത്. കഴിഞ്ഞ വര്‍ഷമാണ് അത് ഇട്ടത്”, വിജയ് ബാബുവിന്‍റെ വാക്കുകള്‍. അതേസമയം നെറ്റ്ഫ്ലിക്സില്‍ ചിത്രം എത്ര പേര്‍ കണ്ടിട്ടുണ്ടാവുമെന്ന കണക്ക് അവര്‍ തരില്ലെന്നും അഭിമുഖത്തില്‍ വിജയ് ബാബു പറയുന്നുണ്ട്. അതേസമയം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ആട് 3 ന്‍റെ റിലീസ് നാളെയാണ്. രണ്ടാം ഭാഗം പുറത്തിറങ്ങി ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് മൂന്നാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ ചിത്രവുമാണ് നാളെ എത്തുന്നത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News