അബ്ദുള്‍ കലാം ആകാന്‍ ധനുഷ്.
ഇന്ത്യയുടെ മിസൈല്‍ മാന്‍ എപി ജെ അബ്ദുള്‍ കലാമിൻ്റെ ജീവിതം സിനിമയാകുന്നു. കലാമായി സിനിമയില്‍ എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ആണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ', എന്നാണ് ചിത്രത്തിന്റെ പേര്.
ടി-സീരീസ് ഫിലിംസിൻ്റെ ബാനറിൽ ഭൂഷൺ കുമാറും കൃഷൻ കുമാറും അഭിഷേക് അഗർവാൾ ഫിലിംസിൻ്റെ അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
പ്രഭാസ് നായകനായി എത്തിയ ആദിപുരുഷിന് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കലാം: ദി മിസൈൽ മാൻ ഓഫ് ഇന്ത്യ. 'രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്..ഒരു ഇതിഹാസത്തിൻ്റെ യാത്ര ആരംഭിക്കുന്നു. ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക്.. വലിയ സ്വപ്നം', എന്നാണ് ഓം സിനിമ പ്രഖ്യാപിച്ച് കൊണ്ട് കുറിച്ചത്.
അതേസമയം, കുബേരയാണ് ധനുഷിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നുഷിനൊപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ്, ദലീപ് തഹീല്‍, തരുണ്‍ അറോറ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ 20 നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. പണത്തിന്‍റെയും അധികാരത്തിന്‍റെയും ലോകത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞത്. ശ്രീ വെങ്കടേശ്വര സിനിമാസ്, അമിഗോസ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ശേഖര്‍ കമ്മുല, സുനില്‍ നരംഗ്, പുസ്കര്‍ റാം മോഹന്‍ റാവു എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 30 കോടിയിലധികമാണ് ബജറ്റ്.