Kurup Movie|ചെറുപ്പം മുതൽ കേട്ടിട്ടുള്ള കേസ്, ശ്രീനാഥിന്റെ ഡ്രീം പ്രോജക്ട്: ‘കുറുപ്പി'നെ കുറിച്ച് ദുൽഖർ
സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്(movie) ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത്. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. ഇത്രയും നാൾ കാത്തിരുന്ന പ്രേക്ഷകർക്ക് ബിഗ് സ്‌ക്രീനിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്. ഇപ്പോഴിതാ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്റെ സ്വപ്ന പ്രോജക്ടാണ് ഇതെന്ന് പറയുകയാണ് ദുൽഖർ.
‘എന്റെ ചെറുപ്പം മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന കേസ് ആണത്. പല സിനിമകളിലും ഈ കേസുമായി ബന്ധപ്പെട്ട് ഒരു ലൈൻ എങ്കിലും റഫറൻസ് ഉണ്ടായിട്ടുണ്ട്. സെക്കൻഡ് ഷോ ചെയ്യുന്ന സമയം മുതൽ ശ്രീനാഥ് പറയുന്നത് കേട്ടിട്ടുണ്ട്, തന്റെ ഡ്രീം പ്രോജക്ട് സുകുമാര കുറുപ്പ് ആണെന്ന്. അന്നുമുതൽ ശ്രീനാഥ് ഈ സിനിമയുടെ പുറകെയായിരുന്നു. ചിത്രത്തിനായി ഒരുപാടു വിവരങ്ങൾ ശേഖരിച്ചു. പലരോടും സംസാരിച്ചു. പുതിയ പുതിയ അറിവുകൾ ലഭിച്ചു. അതിൽനിന്നു സിനിമാറ്റിക് ആയ ഭാഗങ്ങൾ മാത്രമെടുത്തു. അതാണ് കുറുപ്പ്‘, എന്നാണ് ദുൽഖർ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ദുൽഖർ.
Read More: Kurup Movie | 'സുകുമാരക്കുറുപ്പിനെ ആഘോഷിക്കില്ല, ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിരുന്നു'
സിനിമാപ്രേമികളില്‍ പലരും പങ്കുവച്ച ആശങ്ക പോലെ സുകുമാരക്കുറുപ്പിനെ തങ്ങള്‍ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഒരുപാട് കാലഘട്ടങ്ങളും കഥാപാത്രത്തിന്‍റെ വിവിധ പ്രായങ്ങളുമുണ്ട്. കേട്ട കഥകളും ഫിക്ഷനും ഉണ്ടാവും. യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചിട്ടില്ല. ഒരു സിനിമയായിട്ടു തന്നെ കാണണമെന്നാണ് എന്‍റെ അഭ്യര്‍ഥന. കുറുപ്പിനുവേണ്ടി ഒരു വര്‍ഷത്തേക്ക് മറ്റു സിനിമകളൊന്നും ഞാന്‍ ചെയ്‍തിട്ടില്ല. ഒരു രീതിയിലും കോംപ്രമൈസ് ചെയ്യാത്ത സിനിമയാണെന്നും താരം പറഞ്ഞു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.