ലൈസന്‍സ് ഉള്ള റിവോള്‍വര്‍ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്

മുംബൈ: ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. കൊൽക്കത്തയിലേക്ക് തിരിക്കാൻ തയാറെടുക്കുന്നതിനിടെ മുംബൈയിലെ വീട്ടിൽവച്ച് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആണ് സംഭവം നടന്നത്. അലമാരയില്‍ നിന്നും റിവോൾവർ എടുക്കുന്നതിനിടെ അബദ്ധത്തിൽ താഴെവീണ് കാലിന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ ഉടന്‍ നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിലെ വെടിയുണ്ട നീക്കം ചെയ്തു. ലൈസൻസുള്ള തോക്കാണിതെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ആശുപത്രിയുടെ വിശദീകരണം. 

നടൻ്റെ മൊഴിയെടുത്ത പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുള്ള ഗോവിന്ദയുടെ ശബ്ദസന്ദേശം പുറത്തുവന്നു. പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. മുന്‍ എംപിയും മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമായ ഗോവിന്ദ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നിരുന്നു. 

ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. 

ALSO READ : മാധവ് സുരേഷ് നായകന്‍; 'കുമ്മാട്ടിക്കളി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം