'ഇനി മലയാളത്തില്‍ ഒരു സൂപ്പര്‍സ്റ്റാറുണ്ടാകുമോ?', ഇതാ മോഹൻലാലിന്റെ മറുപടി
സൂപ്പര്‍സ്റ്റാറായി ഒരു നടൻ മാറുന്നതെങ്ങനെയാണെന്നതിനെ കുറിച്ചും മോഹൻലാല്‍.
സൂപ്പര്‍സ്റ്റാര്‍ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കുന്നതാണെന്നും താരത്തിന് സ്വയം പ്രഖ്യാപിക്കാൻ കഴിയുന്നത് അല്ലെന്നും നടൻ മോഹൻലാല്‍. പുതിയ കാലത്ത് ഒരുപാട് നടീനടൻമാര്‍ വരണമെന്നാണ് ആഗ്രഹം. സിനിമയില്‍ ദീര്‍ഘകാലം വിജയിക്കുമ്പോഴാണ് ഒരു സൂപ്പര്‍സ്റ്റാറായി മാറുന്നത് എന്നും മോഹൻലാല്‍ വ്യക്തമാക്കി. നേരിന്റെ പ്രമോഷണിനായുള്ള ഒരു അഭിമുഖത്തിലാണ് തന്റെ അഭിപ്രായം മോഹൻലാല്‍ വ്യക്തമാക്കിയത്.
പഴയ കാലത്തെയും പുതിയ കാലത്തയും സിനിമാ പ്രേക്ഷകരുടെ വ്യത്യാസവും മോഹൻലാല്‍ ചൂണ്ടിക്കാണിച്ചു. സ്‍ട്രീമിംഗില്‍ പുതിയ മാര്‍ഗങ്ങള്‍ വരികയാണ്. സിനിമകള്‍ പണ്ട് മലയാളത്തില്‍ 365 ദിവസങ്ങളില്‍ അധികം പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമകള്‍ ഇന്ന് 90 ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാൻ സാധിക്കുന്നില്ല. സൂപ്പര്‍സ്റ്റാര്‍ എന്ന പദത്തെ അടിമുടി ഇത് മാറ്റുകയാണ്. നടന്റെ വിജയത്തെ ആശ്രയിച്ച് വരുന്നതാണ് സൂപ്പര്‍സ്റ്റാര്‍ എന്ന പദം. പുതിയ ആള്‍ക്കാര്‍ക്ക് അത്തരം വിജയങ്ങള്‍ സ്വന്തമാക്കാൻ കഴിയുമ്പോഴാണ് അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ പട്ടം കിട്ടുക എന്നും അവസാനത്തെ സൂപ്പര്‍താരങ്ങളാണ് താനും മമ്മൂട്ടിയും എന്നൊക്കെയുള്ള വാദത്തോടുള്ള പ്രതികരണമെന്നോണം മോഹൻലാല്‍ വ്യക്തമാക്കി.
മോഹൻലാല്‍ നായകനായി നേര് എന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വക്കീല്‍ വേഷത്തിലാണ് നേരില്‍ മോഹൻലാലുള്ളത്. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായി ചിത്രത്തില്‍ മോഹൻലാല്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. സംവിധാനം ജീത്തു ജോസഫാണ്.
മലൈക്കോട്ടൈ വാലിബൻ എന്ന പുതിയ ചിത്രവും മോഹൻലാല്‍ നായകനാകുന്നവയില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായിട്ടാണ് മോഹൻലാല്‍ നായകനാകുന്നതും. തിരക്കഥ പി എസ് റഫീഖാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക