Puneeth Rajkumar|'ഹൃദയം തകർന്നുപോയി, എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്'; പുനീതിനെ ഓർത്ത് രജനീകാന്ത്
പുനീത് മരിക്കുമ്പോൾ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നടൻ പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല(Kannada film). ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഇപ്പോഴിതാ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് രജനീകാന്ത്(Rajinikanth) കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പുനീത് മരിക്കുമ്പോൾ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ പുനീതിന്റെ മരണം ദിവസങ്ങൾ കഴിഞ്ഞാണ് രജനികാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിയിച്ചത്.
“ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ സുഖം പ്രാപിക്കുന്നു. പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്. പുനീതിന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്നു പോയി. എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്. വളരെ കഴിവുള്ളവനും സ്‌നേഹസമ്പന്നനുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവൻ നമ്മെ വിട്ടുപിരിഞ്ഞു, അതും തന്റെ വിജയകരമായ അഭിനയ ജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ. പുനീതിന്റെ വിയോഗം കന്നഡ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. പുനീത് സമാധാനത്തോടെ വിശ്രമിക്കട്ടെ,”എന്നാണ് രജനീകാന്ത് കുറിച്ചത്.
കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. 'ബെട്ടാഡ ഹൂവു'വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.
Puneeth Rajkumar|പുനീതിന്റെ മരണം; ആത്മഹത്യ ചെയ്തത് ഏഴ് ആരാധകർ, കണ്ണുകൾ ദാനം ചെയ്യണമെന്ന് കുറിപ്പ്
അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം.