ശിവ രാജ്‍കുമാറിനെ കുറിച്ച് അറിയേണ്ടതെല്ലാം.
രജനികാന്തിന്റെ 'ജയിലറി'ന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍. നായകൻ രജനികാന്താണ് 'ജയിലറി'ല്‍ നിറഞ്ഞുനില്‍ക്കുന്നത്. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'ജയിലറി'നെ പരിഗണിക്കുന്നത്. മോഹൻലാലും ആവേശത്തിര സൃഷ്‍ടിക്കുന്ന രജനികാന്ത് ചിത്രത്തിലൂടെ കന്നഡയ്‍ക്ക് പുറത്തും ആരാധകരെ നേടിയിരിക്കുകയാണ് ശിവ രാജ്‍കുമാര്‍.
ശിവ രാജ്‍കുമാര്‍ 'ജയിലറി'ല്‍ രണ്ട് രംഗങ്ങളിലേ ഉള്ളൂ. എങ്കിലും ശിവ രാജ്‍കുമാറിന്റെ പ്രഭ ചിത്രത്തെ ആവേശഭരിതമാക്കുന്നു. ശിവരാജ് കുമാറിന്റെ ഇൻട്രോ രംഗം തന്നെ മാസ് അപ്പീലുള്ളതാണ്. എന്നാല്‍ രണ്ടാം രംഗം അതിലുമപ്പുറമാണ്. ആരാധകര്‍ ആര്‍ത്തുവിളിക്കുകയാണ് ശിവ രാജ്‍കുമാറിനായി. വെറുമൊരു കൈലി മുണ്ടുടുത്താണ് കന്നഡ താരം മാസ് കാട്ടുന്നത്. കന്നഡ ആരാധകര്‍ ശിവണ്ണായെന്ന് വിളിക്കുന്ന താരം ഭാഷകള്‍ക്കപ്പുറത്തേയ്‍ക്ക് പ്രേക്ഷക ഇഷ്‍ടം നേടുകയാണ്.
കന്നഡയിലെ സൂപ്പര്‍ താരം രാജ്‍കുമാറിന്റെ മകനാണ് ആരാധകരുടെ ശിവണ്ണ. 'ശ്രീ ശ്രീനിവാസ കല്യാണ' എന്ന ചിത്രത്തില്‍ ബാല നടനായിട്ടാണ് ശിവ രാജ്‍കുമാര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 'ആനന്ദ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി നായകനുമായി. ശിവ രാജ്‍കുമാര്‍ നായകനായി പിന്നീടെത്തിയ ചിത്രങ്ങളായ 'രത സപ്‍തമി', 'മനമേച്ചിഡ ഹുഡുഗി' എന്നിവയും വൻ ഹിറ്റുകളായി മാറി. 'ഹാട്രിക് ഹീറോ' എന്ന വിളിപ്പേരും താരത്തിന് ഇതോടെ ലഭിച്ചു. 1980കളില്‍ കന്നഡയില്‍ ഹിറ്റായി മാറിയ ചിത്രങ്ങളായ 'സംയുക്ത', 'ഇൻസ്‍പെക്ടര്‍ വിക്രം', 'രണരംഗ' തുടങ്ങിയവയിലൂടെ ആരാധകരുടെ ശിവണ്ണയായി അദ്ദേഹം പിന്നീട് മാറുകയുമായിരുന്നു. 'ഓം' എന്ന ചിത്രത്തിലൂടെ കര്‍ണാടക ചലച്ചിത്ര പുരസ്‍കാരവും നേടി മികച്ച നടനായും അടയാളപ്പെട്ടു ശിവ രാജ്‍കുമാര്‍. കൊമേഴ്‍സ്യല്‍ ആവര്‍ത്തിച്ച് പ്രേക്ഷകരുടെ പ്രിയ താരമായ ശിവ രാജ്‍കുമാര്‍ 'ഹൃദ ഹൃദയ', 'ചിഗുരിഡ കനസ്', 'ജോഗി' എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള കര്‍ണാട സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കി.
'രണരംഗ'യിലൂടെ ശിവ രാജ്‍കുമാര്‍ ആദ്യമായി സിനിമാ ഗായകനുമായി. ശിവ രാജ്‍കുമാറിന്റെ ആദ്യ തമിഴ് സിനിമയാണ് 'ജയിലര്‍'. ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലെര്‍' സിനിമയിലും ശിവ രാജ്‍കുമാര്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. അന്തരിച്ച പുനീത് രാജ്‍കുമാര്‍ സഹോദരനാണ്. 'കബ്‍സ' എന്ന കന്നഡ ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശിവ രാജ്‍കുമാര്‍ ബിരുദ പഠനത്തിന് ശേഷം ആക്ടിംഗ് കോഴ്‍സും പഠിച്ചിരുന്നു. കുച്ചിപ്പുഡിയും ശിവ രാജ്‍കുമാര്‍ അഭ്യസിച്ചിരുന്നു.
Read More: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ 'ജയിലര്‍', ആദ്യ ദിനം നേടിയത്
