23-ാം വയസ്സിൽ തെറാപ്പി എടുക്കാൻ തുടങ്ങിയെന്നും ചെറുപ്പകാലം മുതൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും അവർ വെളിപ്പെടുത്തി. പണച്ചെലവുള്ളതാണെങ്കിലും, സ്വയം മനസ്സിലാക്കാൻ തെറാപ്പി അനിവാര്യമാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നേരത്തെ താരം സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒന്നും തന്നെ ഐശ്വര്യ ലക്ഷ്മിയെ സജീവമായി കാണാറില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ മാനസികാരോഗ്യത്തെ കുറിച്ച് ഐശ്വയ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 23 വയസ് മുതൽ താൻ തെറാപ്പി എടുക്കുന്നുണ്ടെന്നും വളരെ പണ ചെലവുള്ള കാര്യമാണ് അതെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, അനുയോജ്യമായ തെറാപ്പിസ്റ്റിനെ ലഭിക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് കൂട്ടിച്ചേർത്തു. ജസ്റ്റ് ഫോർ വിമൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ: "എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ തെറാപ്പി എടുത്തു. പ്രധാനമായും എന്താണ് പ്രശ്നമെന്നറിയാനായിരുന്നു. കാരണം എല്ലാ മനുഷ്യർ‌ക്കും അവരുടേതായ ഒരു രീതി ഉണ്ടല്ലോ, ഞാൻ എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇതിന് കാരണം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ചിന്ത. എനിക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ഞാൻ മനസിലാക്കിയത് കൊണ്ടാണ് തെറാപ്പിയിലേക്ക് നീങ്ങിയത്. ഇപ്പോഴും അച്ഛനും അമ്മയ്ക്കും അറിയില്ല എനിക്ക് ഇത്രയും പ്രശന്ങ്ങളുണ്ടെന്ന്."

"ഞാൻ തെറാപ്പി എടുക്കാൻ തുടങ്ങിയത് 23–ാമത്തെ വയസിലാണ്. ഞാൻ എവിടെ പോയാലും ആരോട് സംസാരിച്ചാലും ഒക്കെ എല്ലാ എന്നെ ട്രിഗർ ചെയ്യുന്നത് പോലെ തോന്നുമായിരുന്നു. ഉദാഹരണമായി ഞാൻ എന്റെ എറ്റവും അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ ഞാൻ വളരെ ഓക്കോയാണ്. പക്ഷേ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്തുകൊണ്ടാണ് ഞാന്‍ ഇവരോടും മാത്രം ദേഷ്യപ്പെടുന്നത്? വേറെ ആരുമായും പ്രശ്നമില്ലല്ലോ. ഒരേ സമയം രണ്ടായി ഞാൻ പെരുമാറുന്നത് പോലെയാണിത്. ഇങ്ങനെയൊക്കെ സംസാരിച്ച് കഴിഞ്ഞാൽ ഞാൻ അവരെ വിളിച്ച് സോറിയും പറയും. ഇതൊക്കെയാണ് തെറാപ്പി തെരഞ്ഞെടുക്കാൻ കാരണമായത്. ഞാൻ ഒരിക്കലും ദേഷ്യപ്പെടുന്ന ഒരാളാകന്‍ ആഗ്രഹിക്കുന്നില്ല. പലകാര്യങ്ങളിലും പ്രതീക്ഷയ്ക്ക് വിപരീതമാണ് സംഭവിച്ചതൊക്കെ, ഇന്നും അത് തുടരുന്നുണ്ട്."

"എന്റെ മാതാപിതാക്കള്‍ 70 വയസ് പിന്നിട്ടവരാണ്. അവർക്കിപ്പോഴും തെറാപ്പിയെ അംഗീകരിക്കാൻ പറ്റിയിട്ടില്ല. എനിക്കവരെ തിരുത്താനും പ്രയാസമാണ്. ഇത്രയും പ്രായമുള്ള ആളുകളെ എങ്ങനെ മനസ്സിലാക്കിക്കൊടുക്കാനാണ്? എന്റെ അമ്മയ്ക്ക് ബ്രാൻഡഡ് സാരി മേടിച്ചു നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്, ഞാൻ മേടിച്ചു നൽകുകയും ചെയ്തു. പക്ഷേ അപ്പോള്‍ അമ്മ പറയുന്നത് എനിക്ക് ഇത്രയും വലിയ സാരി ഇഷ്ടമല്ലെന്നാണ്. അപ്പോൾ എനിക്ക് ഉണ്ടാകുന്ന മാനസികാവസ്ഥ, എന്നോടൊപ്പം താമസം മാറാൻ പറഞ്ഞപ്പോഴും അവർ കേട്ടില്ല. ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേർ അവരാണ്."

"എല്ലാത്തരം പ്രശ്നങ്ങൾക്കും തെറാപ്പി വേണമെന്നാണ് ഞാൻ പറയുന്നത്. എല്ലാവരും തെറാപ്പി എടുക്കണം, പ്രത്യേകിച്ച് സിനിമ താരങ്ങള്‍. കാരണം, നമ്മളെ നന്നായി മനസ്സിലാക്കാൻ നമുക്ക് പറ്റിയെങ്കിൽ മാത്രമെ നന്നായി അഭിനയിക്കാൻ സാധിക്കൂ. തെറാപ്പി എന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്. നിങ്ങള്‍ക്ക് അനുയോജ്യരായ തെറാപ്പിസ്റ്റിനെ കിട്ടുക എന്നതും പ്രധാനമാണ്. ഞാൻ ഇതെല്ലാം മനസ്സിലാക്കിയത് തെറാപ്പി എടുത്തതിന് ശേഷമാണ്. ഭാഗ്യത്തിന് എനിക്ക് കിട്ടിയത് നല്ലൊരു തെറാപ്പിസ്റ്റിനെയാണ്." ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

മണി രത്‌നം- കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തഗ് ലൈഫ് എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. ഗട്ട ഗുസ്തി എന്ന ചിത്രമായിരുന്നു ഐഷ്വര്യ ലക്ഷ്മിയുടേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. അതേസമയം ജോജു ജോർജ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

YouTube video player