Actress Anugraha allegations against Vijaykumar. തമിഴ് വെബ് സീരീസായ 'റിസോർട്ടി'ന്റെ അണിയറപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അനുഗ്രഹ എസ്. നമ്പ്യാർ. കരാർ ഒപ്പിട്ട ശേഷം ചിത്രീകരണത്തിന് വിളിക്കാതെയും, മറ്റ് അവസരങ്ങൾ തടഞ്ഞും നടൻ വിജയ് കുമാറും ഭാര്യയും നിർമ്മാണ കമ്പനിയും തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചെന്ന് നടി ആരോപിച്ചു.

തമിഴ് വെബ് സീരീസ് റിസോർട്ടിലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യക്കുക്കും നിർമ്മാണ കമ്പനിക്കുമെതിരെ ആരോപണങ്ങളുമായി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ രംഗത്ത്. വെബ് സീരീസിന് വേണ്ടി കരാർ ഒപ്പിട്ടതിന് ശേഷം ചിത്രീകരണം നടത്താതെ ഇരിക്കുകയും തന്റെ മറ്റ് അവസങ്ങൾ കൂടി നഷ്ടപ്പെടുത്തി സാമ്പത്തികമായും മാനസികമായും തകർത്തുവെന്നും അനുഗ്രഹ വെളിപ്പെടുത്തി.

"സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. എന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചു. ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി എന്നെ ചിത്രീകരണത്തിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്‌നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി. മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്തും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി. അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ അത് അറിയിക്കാനായി വിളിച്ച സുഹൃത്തിനോട് 'അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ' എന്നാണ് വിജയ് കുമാറിന്റെ ഭാര്യ നക്ഷത്ര പറഞ്ഞത്." അനുഗ്രഹ പറയുന്നു.

നേരിട്ട മാനസിക പീഡനങ്ങൾ മൂലം അപസ്മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതെല്ലാം എന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തി. എന്റെ പരിധി കഴിഞ്ഞു, എനിക്ക് ഇനി മിണ്ടാതിരിക്കാൻ കഴിയില്ല. അവരുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും അവർ തന്നെയാണ് ഉത്തരവാദികൾ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." അനുഗ്രഹ കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അനുഗ്രഹയുടെ പ്രതികരണം. നടി ഗൗരി കിഷൻ ഉൾപ്പെടെ നിരവധി പേരാണ് അനുഗ്രഹയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.