Asianet News MalayalamAsianet News Malayalam

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലെന്ന് മകൻ, സഹായം തേടി കുടുംബം

കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ജോളി

Actress Molly kannamaly Hospitalized in fort kochi
Author
First Published Jan 10, 2023, 9:49 AM IST

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി ഇപ്പോൾ. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം കെട്ട് വീഴുകയായിരുന്നു. കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നതെന്നും മകന്‍ ജോളി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

"മൂന്ന് ദിവസം മുൻപാണ് അമ്മച്ചിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. വീട്ടിൽ ബോധം കെട്ട് വീഴുക ആയിരുന്നു. സീരിയസ് ആണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കൊണ്ടുവന്നതിൽ നിന്നും മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഐസിയുവിൽ വെന്റിലേറ്ററിൽ തന്നെയാണ്. ഓക്സിജനും കൊടുത്തിട്ടുണ്ട്. ഓക്സിജൻ മാറ്റുമ്പോൾ ശ്വാസമെടുക്കാൻ അമ്മച്ചി ബുദ്ധിമുട്ടുന്നുണ്ട്. ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്", എന്ന് ജോളി പറയുന്നു. 

സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു. "ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് കാശ് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ", എന്നും ജോളി പറഞ്ഞു. 

ജോളിയുടെ ​ഗൂ​ഗിൾ പേ നമ്പർ : 8606171648

കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമാലി ചികിത്സയിൽ ആണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും അസുഖത്തോട് പോരാടി മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

മുന്‍പ് മോളി കണ്ണമാലി പറഞ്ഞത്

എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്‍റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്‍റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല.  നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്‍റോ ജോസഫ് അപ്പോഴാണ് പൈസ കൊണ്ടു തന്നത്. 

'രണ്ട് താരങ്ങളുടെ സിനിമയും വിജയിക്കണം, ലാഭം കിട്ടണം': തുനിവ്, വാരിസ് റിലീസിനെ കുറിച്ച് എച്ച്.വിനോദ്‌

Follow Us:
Download App:
  • android
  • ios