"നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍"

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ വിമര്‍ശനവുമായി നടി രഞ്ജിനി. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം. ഈ തീരുമാനത്തെയാണ് രഞ്ജിനി പരിഹാസരൂപേണ വിമര്‍ശിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

"പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍", രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സീൻ സർട്ടിഫിക്കറ്റ്, കൊവിഡില്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സീൻ സർട്ടിഫിക്കറ്റ് മൊബൈലിലോ പ്രിന്‍റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്. അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയും ഇന്ന് യോ​ഗം ചേരുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് യോഗം. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona