പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആൻ ജോര്‍ജ്. കമന്‍റ് ഇടുന്നവരുടെ പിന്നിലുള്ളവരെയടക്കം കണ്ടുപിടിക്കുന്നതിനാണ് പരാതി നൽകിയതെന്നും റിനി പറഞ്ഞു
കൊച്ചി: പൊള്ളേണ്ടവർക്ക് പൊള്ളി എന്നതിന്‍റെ തെളിവാണ് തനിക്കു നേരെയുള്ള സൈബർ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആൻ ജോര്‍ജ്. സൈബർ ആക്രമണങ്ങളെ ഭയന്നാണ് ഇരകൾ മൊഴി കൊടുക്കാൻ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നൽകിയതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സൈബര്‍ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്കെതിരായ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിക്കായി ശ്രമിക്കണമെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിക്കും സൈബര്‍ പൊലീസിനും പരാതി നൽകിയത്. സൈബര്‍ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളടക്കം സഹിതമാണ് പരാതി നൽകിയത്. അടിയന്തരമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം.
പിന്നിൽ പ്രവര്‍ത്തിക്കുന്നവരെയും കണ്ടുപിടിക്കണം
അനാവശ്യമായി കമന്‍റ് ഇടുന്നവരെ നിയമത്തിന്‍റെ മുന്നിലേക്ക് അവരെ കൊണ്ടുവരണം. ആരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടുപിടിക്കണം. എല്ലാകാര്യങ്ങളും പരാതിയിൽ പറയുന്നുണ്ട്. അവര്‍ക്ക് പൊള്ളുന്നതുകൊണ്ടാണല്ലോ ആക്രമണം നടത്തുന്നത്. കമന്‍റ് ഇടുന്നവരെയും വീഡിയോ ഇടുന്നവരെയും മാത്രമല്ല കണ്ടുപിടിക്കേണ്ടത്. അവരുടെ പിന്നിൽ ചരടുവലിക്കുന്നവരെ കൂടി കണ്ടുപിടിക്കണം. പെയ്ഡ് ആയിട്ടുള്ള ഒരു നീക്കമാണ് നടക്കുന്നത്. സിനിമ മേഖലയിലുള്ളവരുടെ വീഡിയോ പോലും ഉപയോഗിച്ച് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. തനിക്ക് മാത്രമല്ലെന്നും സുഹൃത്തുക്കള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിലടക്കം താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.



