'ഞാൻ പൃഥ്വിയുടെ ആരാധിക, ഈ നാടകത്തിൽ എനിക്ക് യാതൊരു പങ്കുമില്ല'; വ്യക്തമാക്കി അഹാന
പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹാന വിശദീകരണം നൽകിയത്. താൻ പൃഥ്വാരാജിന്‍റെ കടുത്ത ആരാധികയാണെന്ന കാര്യവും അഹാന പറയുന്നുണ്ട്.
'സിനിമയുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ തന്‍റെ ചിത്രങ്ങൾ വച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ തന്നെ ഒഴിവാക്കണമെന്നാണ് അഹാന ആവശ്യപ്പെട്ടിരിക്കുന്നത്. 'ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ല. ഇതുമായി ബന്ധപ്പെട്ട് എവിടെയും പ്രതികരിക്കുകയോ ഒന്നും പറയുകയോ ചെയ്തിട്ടില്ല. എന്നെ ഇതിൽ നിന്നൊക്കെ ഒഴിവാക്കണം. ഞാന്‍ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ചിട്ട് വാര്‍ത്തയാക്കരുത്. അത്തരത്തിൽ വരുന്ന വാര്‍ത്തകൾ തള്ളിക്കളയണം' എന്നാണ് അഹാന പറഞ്ഞത്.
നിലവിലെ വിവാദങ്ങളുടെ പേരിൽ പൃഥ്വിരാജിനെ ആക്രമിക്കുന്നവരോട് വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ തീരുമാനം തികച്ചും തൊഴിൽപരമായ തീരുമാനമാണെന്നും അതിൽ ഒരു രാഷ്ട്രീയ പ്രേരണയും കലർന്നിട്ടില്ലെന്നും നിർമാതാക്കൾ പറഞ്ഞു. സിനിമയിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ അടക്കം ആർക്കും ഈ തീരുമാനത്തിൽ പങ്കില്ലെന്നും ഓപ്പൺ ബുക്ക്സ് പ്രൊഡക്‌ഷനു വേണ്ടി രവി കെ ചന്ദ്രൻ, സി.വി. സാരഥി, ബാദുഷ എൻ.എം., വിവേക് രാമദേവൻ, ശരത് ബാലൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.