ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്ന്, ഇറാന്റെ സാഗ്രോസ് പർവ്വതനിരയിലെ രഹസ്യ ആണവ കേന്ദ്രം ആക്രമിക്കുമെന്ന് ഡൊണാൾഡ് ട്രംപ്പ് മുന്നറിയിപ്പ് നൽകി.

വാഷിങ്ടൺ : ഇറാന്റെ ആണവ ശേഖരം ഒളിപ്പിച്ച സാഗ്രോസ് പർവ്വത മേഖല ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള ‘പിക്ക്ആക്സ് മൗണ്ടൻ’ മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് സഹായിക്കുന്ന ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ട്രെംപിന്റെ മുന്നറിയിപ്പ്. ഇറാന് മേൽ പത്തിരട്ടിയായി തിരിച്ചടിയെന്നാണ് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേഥും പ്രതികരിച്ചത്.

യു.എസ്, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025 ജൂണിൽ 12 ദിവസം നീണ്ടുനിന്ന സംഘർഷത്തിന് മാസങ്ങൾക്ക് ശേഷമാണ് മാറ്റം നടന്നതെന്ന് ഇസ്രായേലി ഇന്റലിജൻസ് വിശ്വസിക്കുന്നു. അന്നത്തെ സംഘർഷത്തിൽ യു.എസ്, ഇസ്രായേൽ സേനകൾ ഇറാന്റെ നിരവധി ആണവനിലയങ്ങൾ ആക്രമിച്ചിരുന്നു. നടാൻസ്, ഫോർഡോ ആണവനിലയങ്ങൾ തകർന്നിരുന്നു.'പിക്ക്ആക്സ്' കേന്ദ്രം ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച കൂടുതൽ ശക്തമായ വ്യോമാക്രമണ പരമ്പരയിലും ഈ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം. 300 അടിയിലധികം താഴ്ചയിൽ ഉറപ്പുള്ള ഗ്രാനൈറ്റ് പാറകൾക്ക് അടിയിലാണ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എന്ന് കരുതപ്പെടുന്നു.

അതേ സമയം, ബഹ്റൈനിൽ ആമസോൺ ഡാറ്റാ ഹബ്ബ് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഹോർമൂസിൽ യുഎഇ തീരത്തോട് ചേർന്ന് കപ്പലാക്രമിക്കപ്പെട്ടു. സൗദിക്ക് മേൽ ഹൂത്തികളുടെ നാവിക ഉപരോധം കൂടിയായതോടെ സംഘർഷ സ്ഥിതി സങ്കീർണമാവുകയാണ്.