പുഷ്പ ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ അല്ലു അര്‍ജുന്‍, ചിത്രത്തിനായി അഡ്വാന്‍സ് പ്രതിഫലം വാങ്ങിയിരുന്നില്ല.

രണ്ട് പതിറ്റാണ്ടായി സിനിമയില്‍ ഉണ്ടെങ്കിലും നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പുഷ്പ ഫ്രാഞ്ചൈസി അല്ലു അര്‍ജുന് നേടിക്കൊടുത്ത ബ്രേക്ക് സമാനതകള്‍ ഇല്ലാത്തത് ആയിരുന്നു. അതുവരെ തെന്നിന്ത്യയില്‍ ആഘോഷിക്കപ്പെട്ട നടനെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ പരിചയപ്പെട്ടത് പുഷ്പരാജ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ ആയിരുന്നു. ആ കഥാപാത്രം പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയതോടെ അല്ലു അര്‍ജുന്‍റെ താരമൂല്യവും പല മടങ്ങായി വര്‍ധിച്ചു. ഇത്ര വലിയ വിജയം നേടിയ പുഷ്പ ഫ്രാഞ്ചൈസിയില്‍ അഭിനയിച്ചതിന് അല്ലു അര്‍ജുന് എത്ര പ്രതിഫലം കിട്ടി? അടുത്തിടെ തമിഴ് പ്രൊഡ്യൂസറായ ജി ധനഞ്ജയന്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

പുഷ്പ ആദ്യ ഭാ​ഗം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 267.55 കോടി ആയിരുന്നു. വിദേശത്തുനിന്ന് 36.3 കോടി ​ഗ്രോസും. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ 352 കോടി. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ പുഷ്പ 2 ആവട്ടെ ഇന്ത്യയില്‍ നിന്ന് മാത്രം 1265.97 കോടി നെറ്റ് നേടി. വിദേശത്തുനിന്ന് 292 കോടിയും. അങ്ങനെ ആകെ 1727.23 കോടി. അങ്ങനെ രണ്ട് ചിത്രങ്ങളും ചേര്‍ത്ത് പുഷ്പ ഫ്രാഞ്ചൈസി നേടിയത് 2079.23 കോടിയാണ്. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചെയ്യുന്നതുപോലെ അഡ്വാന്‍സ് ആയി പ്രതിഫലം വാങ്ങുന്നതിന് പകരം പ്രോഫിറ്റ് ഷെയറിം​ഗ് കരാറിലാണ് അല്ലു അര്‍ജുന്‍ തന്‍റെ കരിയര്‍ മാറ്റിമറിച്ച ചിത്രത്തിനായി ഏര്‍പ്പെട്ടത്.

ലഭിക്കുന്ന ഓരോ രൂപയ്ക്കും 30 പൈസ വച്ച് അല്ലു അര്‍ജുന് ലഭിക്കുന്ന രീതിയിലായിരുന്നു കരാര്‍. ഇത് പ്രകാരം പുഷ്പ ഫ്രാഞ്ചൈസിയില്‍ അഭിനയിച്ചതിലൂടെ അല്ലു അര്‍ജുന് ലഭിച്ചത് 623.76 കോടി ആണെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ബി​ഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതിനും ഇപ്പോള്‍ ഈ ബിസിനസ് മോഡല്‍ ആണ്. അല്ലാതെതന്നെ വലിയ മുതല്‍മുടക്ക് വരുന്ന ചിത്രത്തില്‍ നായകന് അഡ്വാന്‍സ് പ്രതിഫലം കൊടുക്കേണ്ട എന്നതാണ് നിര്‍മ്മാതാക്കള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്ന നേട്ടം. നഷ്ടം സംഭവിച്ചാല്‍ ആഘാതം കുറയുമെന്നതാണ് മറ്റൊരു നേട്ടം. വിജയമാകുകയാണെങ്കില്‍ അതിന്‍റെ നിശ്ചിത ശതമാനം താരത്തിന് കൊടുത്താല്‍ മതിയാകും. പഠാന്‍, ജവാന്‍ അടക്കമുള്ള ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ ഈ രീതിയിലായിരുന്നു പ്രതിഫലം ഈടാക്കിയത്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News