ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംവിധാനം ആറ്റ്ലിയാണ്
അതുവരെയുള്ള കരിയര്‍ മാറ്റിമറിച്ചുകളയുന്ന ചില ചിത്രങ്ങള്‍ പല അഭിനേതാക്കളുടെയും കരിയറില്‍ ഉണ്ടാവും. അല്ലു അര്‍ജുനെ സംബന്ധിച്ച് അത് പുഷ്പയാണ്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് അതിന് മുന്‍പേ സുപരിചിതനായിരുന്നെങ്കിലും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുത്തത് പുഷ്പ ആയിരുന്നു. ആദ്യ ഭാഗത്തിന്‍റെ വിജയത്തിന് ശേഷമെത്തിയ രണ്ടാം ഭാഗം അതിനേക്കാള്‍ വലിയ വിജയമായി. പുഷ്പരാജ് എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ അത്രയും വലിയ തരംഗമായിരുന്നു. കഥാപാത്രത്തിന്‍റെ ഡയലോഗുകളും മാനറിസങ്ങളും നൃത്തച്ചുവടുകളുമൊക്കെ കൊച്ചു കുട്ടികള്‍ വരെ അനുകരിച്ചു. എന്നാല്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ച് അതിന് ഒരു നെഗറ്റീവ് വശം കൂടി ഉണ്ടായിരുന്നു. നായകന്‍റെ മാനറിസങ്ങളും സ്റ്റൈലും ഡാന്‍സ് സ്റ്റെപ്പുകളുമൊത്തെ പരസ്യങ്ങളിലും മറ്റും അവരുടെ അനുമതി കൂടാതെ വ്യാപകമായി ഉപയോഗിക്കപ്പെട്ടു എന്നതായിരുന്നു അത്. ഇത് മുന്‍കൂട്ടി കണ്ട് നീങ്ങുകയാണ് അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.

ആറ്റ്ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന ചിത്രമാണ് അല്ലു അര്‍ജുന്‍റേതായി ഇനി പുറത്തെത്താനുള്ളത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അല്ലുവിനെ നേരത്തെ പുറത്തെത്തിയ പോസ്റ്ററിലും മറ്റും അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിലെ അല്ലു അര്‍ജുന്‍ കഥാപാത്രത്തിന്‍റെ മാനറിസങ്ങളും സിഗ്നേച്ചര്‍ ഡാന്‍സ് സ്റ്റെപ്പുകളുമൊക്കെ വാണിജ്യ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യ ചിത്രങ്ങള്‍, എഐ നിര്‍മ്മിത ഉള്ളടക്കം, അനൗദ്യോഗിക പ്രചരണങ്ങള്‍ എന്നിവ തടയുകയാണ് ലക്ഷ്യം. ഇതോടെ ചിത്രത്തിന്‍റെ ജനപ്രിയ ഘടകങ്ങളുടെ എക്സ്ക്ലൂസീവ് ബ്രാന്‍ഡിംഗ് റൈറ്റ്സ് നിര്‍മ്മാതാക്കള്‍ക്ക് നിലനിര്‍ത്താനാവും.
അല്ലു അര്‍ജുനും ആറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍ എഎ 22- എ 6 എന്ന് ആയിരുന്നു. ഷേവ് ചെയ്ത തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളും കത്തിമൂർച്ചയുള്ള നോട്ടവുമായുള്ള അല്ലുവിന്‍റെ ചിത്രമായിരുന്നു ഏപ്രിലില്‍ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. വെറൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 700 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്. മൂന്ന് മാസം നീണ്ടുനിന്ന ഷെഡ്യൂള്‍ ആയിരുന്നു ഇത്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔട്ട്ഡോര്‍ ഷെഡ്യൂളുമായിരുന്നു ഇത്.

