'അമ്മ'യുടെ വാർഷിക പൊതുയോഗം ഇന്ന്: ഭേദഗതികൾ ചർച്ച ചെയ്യും
അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട.
കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടക്കും. അമ്മയുടെ നേതൃനിരയിൽ വനിത സംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതി ഇന്നത്തെ പൊതുയോഗത്തിൽ ചർച്ച ചെയ്യും.
അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിലും ഭരണ-ഘടനാ ഭേദഗതിയെ കുറിച്ച് ചർച്ച ചെയ്തു. സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം അഞ്ച് സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതിലാണ് പ്രധാന ചർച്ച നടക്കുക. സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിനിമ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കുന്ന കാര്യവും വാർഷിക പൊതുയേഗത്തിൽ ചർച്ച ചെയ്യും. എന്നാൽ താരസംഘടനയായ അമ്മ ഒരു തൊഴിൽ സംഘടന അല്ല എന്ന നിലപാടിലാണ് ഭാരവാഹികൾ. അതുകൊണ്ടുതന്നെ സംഘടനയ്ക്ക് മാത്രമായി പരാതി പരിഹാര സെൽ വേണമോ എന്ന കാര്യത്തിലും ഇന്ന് ചർച്ചകൾ ഉണ്ടാവും. പൊതുയോഗത്തിൽ പുതിയ ഭേദഗതികൾ അംഗീകരിച്ചാൽ അടുത്തവർഷം നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് മുതൽ ഇത് നടപ്പിലാകും.