തന്‍റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അതേസമയം അൻസിബ നൽകിയ പരാതികളിൽ പൊലീസിന്റെ തുടർ നടപടികൾ ഇന്നറിയാം.
കൊച്ചി: താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസന്‍റെ ആവശ്യം 'അമ്മ'പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തന്‍റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അതേസമയം അൻസിബ നൽകിയ പരാതികളിൽ പൊലീസിന്റെ തുടർ നടപടികൾ ഇന്നറിയാം.
ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാനും അമ്മ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം അൻസിബയോട് ആവശ്യപ്പെട്ടു. 'അമ്മ'യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ കേട്ട് പ്രശ്‍നപരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്. എന്നാല്‍ അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നാണ് അൻസിബയുടെ ആവശ്യം. ഇവരിൽ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താൽ, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദൽ അംഗങ്ങളെ തീരുമാനിക്കണമെന്നും അൻസിബ അമ്മ നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
അതിനിടെ പൊലീസിനും ലക്ഷ്‍മിപ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അൻസിബ പരാതി നല്‍കി. തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയാണ് അൻസിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്ന് പരാതിയില്‍ പറയുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ പറയുന്നു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.


