താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ പരാതി നൽകി
കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി താരസംഘടനയായ അമ്മയുടെ ഫ്രണ്ട് ഓഫീസിലെ ജീവനക്കാരി അതുല്യ. താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ സംഘടനാ ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരൻ നിർബന്ധിച്ചെന്നാണ് അതുല്യയുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദിൻ്റെ ഓഡിയോ സംഭാഷണം അടക്കം ഉള്‍പ്പെടുത്തിയാണ് കമ്മിഷണര്‍ക്ക് അതുല്യ പരാതി നല്‍കിയിരിക്കുന്നത്. കുക്കു പരമേശ്വരനെ കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീന കുറുപ്പ്, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയും അതുല്യ പരാതി നല്‍കിയിട്ടുണ്ട്.
ജോലിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നീന കുറുപ്പ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ ചേര്‍ന്ന് വലിയൊരു തിരക്കഥ സൃഷ്ടിച്ചിരുന്നുവെന്ന് അതുല്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ണി ശിവപാലിനെതിരെ തൊഴില്‍ പീഡന പരാതിയുമായി അതുല്യ രംഗത്തെത്തിയതോടെയാണ് അമ്മയിലെ അസ്വാരസ്യങ്ങള്‍ പൊതുശ്രദ്ധയിലേക്ക് ആദ്യം എത്തുന്നത്. നടപടി വിവാദമായതോടെ എക്സിക്യൂട്ടീവ് കമ്മിറ്റി അത് റദ്ദാക്കുകയും അതുല്യയെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമ്മ സംഘടനയുടെ ഫെബ്രുവര് 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കി. താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം മോശം കഥകള്‍ സൃഷ്ടിക്കുമായിരുന്നെന്നും താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞു പരത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അന്‍സിബ ഒരു പരാതിയും കൊടുത്തിരുന്നു. ഈ പരാതി പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്.



