ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകാനെത്തിയ നടി അൻസിബ ഹസനെ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് പൊലീസ് മണിക്കൂറുകളോളം കാത്തിരുത്തിയ ശേഷം മടക്കി അയച്ചു. പൊലീസിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അൻസിബ പ്രതികരിച്ചു
കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ ഹസന്‍ മടങ്ങി. പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് പൊലീസ് നൽകിയ മറുപടി. പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പുകളിലാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.
ശ്വേതക്ക് മറുപടി
അതേസമയം അമ്മ പ്രസിഡന്‍റ് സ്ഥാനം ഒഴിയാത്തതിൽ ശ്വേത മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റിനും അൻസിബ മറുപടി പറഞ്ഞിരുന്നു. താൻ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്നാണ് അൻസിബ വ്യക്തമാക്കിയത്. അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെ എന്നും അൻസിബ കൂട്ടിച്ചേർത്തു. ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്.
