മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം
മലയാളത്തിലെ കൂള്‍ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് ആന്‍റോ ജോസഫ്. 100 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച, ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പൂര്‍ത്തിയാക്കിയതിന് താന്‍ നേരിട്ട പ്രതിബന്ധങ്ങളെക്കുറിച്ചോ സംഘര്‍ഷങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. സാധാരണ ഒരു ചിത്രം പൂര്‍ത്തിയാക്കുന്ന ലാഘവത്തോടെയാണ് ആന്‍റോ ജോസഫ് ഇത്ര വലിയ ഒരു ചിത്രം കൃത്യമായി പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പിലാണ് ആന്റോ ജോസഫ് കുറിപ്പ് എഴുതിയത്.
നമസ്കാരം പ്രിയപ്പെട്ടവരെ, ആന്റോ ജോസഫ് ആണ്. ഒരുപാട് അഭിമാനത്തോടെയാണ് ഞാനിത് എഴുതുന്നത്. മലയാള സിനിമയുടെ നെടുന്തൂണുകളായ ലാലേട്ടനും മമ്മൂക്കയും 18 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. പേട്രിയറ്റ് ഇന്നലെ തിയറ്ററുകളിൽ റിലീസ് ആവുകയും മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി നിറ സദസ്സുകളിൽ പ്രദർശനം തുടരുകയുമാണ്. സിനീഫൈലിലെ എല്ലാവരും ഞങ്ങൾക്കൊപ്പം തന്നെയുണ്ടെന്നറിയാം. കാണാത്തവർ കാണണം. അഭിപ്രായങ്ങൾ അറിയിക്കണം. നന്ദി, സിനിഫൈല്‍ പ്ലസ് എന്ന മൂവി ഗ്രൂപ്പില്‍ ആന്‍റോ ജോസഫ് കുറിച്ചു.
മമ്മൂട്ടിയും മോഹന്‍ലാലും വലിയ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ഇത്. ഒപ്പം ഫഹദ്, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി അടക്കം നീളുന്ന താരനിരയും. ഇത്ര വലിയ താരനിര ഉണ്ടായിട്ടും അവരെ സെലിബ്രേറ്റ് ചെയ്യാനല്ല കഥാപാത്രങ്ങളായി ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കുകയാണ് മഹേഷ് നാരായണന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഫ്രെഷ്നസും അത് തന്നെ.
യു/എ 16+ സർട്ടിഫിക്കറ്റാണ് ച്ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം.

