Asianet News MalayalamAsianet News Malayalam

'എന്‍റെ അമ്മയും ഒരു ആരോഗ്യപ്രവര്‍ത്തകയാണ്'; ആശങ്ക പങ്കുവച്ച് അനു കെ അനിയന്‍

"എന്‍റെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. ഒരു ആരോഗ്യപ്രവർത്തകയുടെ മകനാണ് ഞാൻ എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന കുറച്ച് വാർത്തകൾ വളരെയധികം വിഷമം തോന്നിപ്പിക്കുന്നു.."

anu k aniyan against attack on health workers amidst covid 19
Author
Thiruvananthapuram, First Published Jun 5, 2021, 4:36 PM IST

കൊവിഡ് രണ്ടാം തരംഗത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരായ സന്ദേശവുമായി രംഗത്തെത്തുകയും ചെയ്‍തു. ഇപ്പോഴിതാ 'കരിക്ക്' വെബ് സിരീസിലൂടെ മലയാളികളുടെ പ്രിയം നേടിയ നടന്‍ അനു കെ അനിയന്‍ ഈ വിഷയം തനിക്ക് വ്യക്തിപരം കൂടിയാണെന്ന് പറയുകയാണ്. ആരോഗ്യപ്രവര്‍ത്തകയായ അമ്മയെക്കുറിച്ച് മുന്‍പും അനു പറഞ്ഞിട്ടുണ്ട്.

അനു കെ അനിയന്‍റെ ഫേസ്ബുക്ക് കുറിപ്പ്

എന്‍റെ അമ്മ ഒരു ആരോഗ്യപ്രവർത്തകയാണ്. ഒരു ആരോഗ്യപ്രവർത്തകയുടെ മകനാണ് ഞാൻ എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്. ശരിയാണ് നമ്മളെല്ലാവരും വലിയ മാനസിക സംഘർഷങ്ങളിലൂടെ ആണ് ഈ കൊവിഡ് കാലഘട്ടത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനേക്കാൾ എത്രയോ ഇരട്ടി മാനസികസംഘർഷങ്ങളും ഭീതിയും ഒക്കെ ഉള്ളിലൊതുക്കി, സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും അതുപോലുള്ള എല്ലാ ആരോഗ്യപ്രവർത്തകരും നമുക്കുവേണ്ടി ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ സൂപ്പർ ഹീറോസ്, മാലാഖമാർ എന്ന് ബഹുമതികൾ ഒക്കെ കൊടുത്ത പോസ്റ്റുകളിലൂടെയും സ്റ്റാറ്റസുകളിലൂടെയും  ഒക്കെ അവരെ വാഴ്ത്തപ്പെടുമ്പോൾ, ഒരു ചെറുപുഞ്ചിരിയോടെ അവർ മനസ്സിൽ പറയുന്നുണ്ടാവും. "യാതൊരു സൂപ്പർപവറുകളോ , അമാനുഷികതയോ മാജിക്കോ ഒന്നുമില്ലാത്ത വെറും സാധാരണ മനുഷ്യർ തന്നെയാണ് ഞങ്ങളും. അറിയുന്ന ജോലി ലഭ്യമായ ചികിത്സസംവിധാനങ്ങളുടെ ഒക്കെ സഹായത്തോടുകൂടി ആത്മാർത്ഥമായി ചെയ്യുന്നു എന്ന് മാത്രം.."

എന്നാലിപ്പോൾ  കേട്ടുകൊണ്ടിരിക്കുന്ന കുറച്ച് വാർത്തകൾ വളരെയധികം വിഷമം തോന്നിപ്പിക്കുന്നു. പലയിടങ്ങളിലും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ  അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓക്സിജന്‍റെ ലഭ്യതക്കുറവിനെച്ചൊല്ലിയും കൊവിഡ് മൂലം ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന രോഷത്തിലും ആളുകൾ ആരോഗ്യപ്രവർത്തകരെ മൃഗീയമായി തല്ലി ചതയ്ക്കുന്നു.. മനുഷ്യരുടെ ജീവൻ നിലനിർത്താൻ വേണ്ടി അഹോരാത്രം  പ്രവർത്തിക്കുന്നവരുടെ ജീവന്  ഒരു വിലയും  സുരക്ഷയും ഇല്ലാത്ത സ്ഥിതി. ഒരു ഹോസ്പിറ്റലിൽ മതിയായ ഓക്സിജൻ ലഭ്യതയോ വെന്‍റിലേറ്റര്‍ സംവിധാനങ്ങളോ ഇല്ലായെങ്കിൽ അത്യാസന്ന നിലയിൽ കൊണ്ടുവരുന്ന ഒരു രോഗിയുടെ ജീവൻ  നിലനിർത്താൻ കഴിഞ്ഞു എന്നു വരില്ല.. അതിന്‍റെ ഉത്തരവാദിത്തം ഒരിക്കലും ആരോഗ്യപ്രവർത്തകർക്കല്ല, വേണ്ടത്ര ചികിത്സാ സംവിധാനങ്ങൾ ഒരുക്കാത്ത ബന്ധപ്പെട്ട അധികാരികൾക്കാണ്. അതിൽ ഏറ്റവും വലിയ ഉത്തരവാദി നമ്മൾ തന്നെയാണ്. കാരണം നമ്മുടെ അശ്രദ്ധ കൊണ്ടു തന്നെയാണ് ഈ അസുഖം നമ്മളിലേക്കും നമ്മുടെ ഉറ്റവരിലേക്കും ഒക്കെ എത്തിയത്.  ഈ രോഗം ഇത്രയും വലുതായി വ്യാപിച്ചതും ആ അശ്രദ്ധ കൊണ്ടു തന്നെയാണ്.  
 
ഓരോ ദിവസത്തെയും കൊവിഡ് രോഗികളുടെ കണക്കുകളിലും നല്ലൊരു ശതമാനം ആരോഗ്യപ്രവർത്തകരും ഉണ്ട് എന്ന് നമ്മൾ ഓർത്താൽ  നല്ലത്. അവരും മനുഷ്യരാണ്.. അവർ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയേണ്ടത് നമ്മുടെ കടമയാണ്.  അവർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങൾ ഉണ്ടാകാൻ ഒരിക്കലും ഇടയാക്കരുത്. "അവരുടെ സംരക്ഷണവും സുരക്ഷിതത്വവും നമ്മളുടെകൂടെ ആവശ്യകതയാണ്.. ആരോഗ്യപ്രവർത്തകരുടെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാനും വേണ്ട കർമ്മ പദ്ധതികൾ വളരെ അനിവാര്യമാണ്..." കർഷകർക്കും ലക്ഷദ്വീപിനും ഒക്കെ ഒപ്പം നിന്ന നമ്മൾ ആരോഗ്യപ്രവർത്തകർക്കും ഒപ്പം ഉണ്ടാവണം...

Follow Us:
Download App:
  • android
  • ios