Anurag Kashyap finally breaks silence on being named in the Epstein files. ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ തന്റെ പേര് ഉൾപ്പെട്ടതിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയൽസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേരുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇമെയിലുകൾ, ഇരകളുടെ മൊഴികൾ എന്നിവയാണ് ഈ ഫയലുകൾ.
അനുരാഗ് കശ്യപിനെ കൂടാതെ സംവിധായിക നന്ദിത ദാസ്, മീര നായർ എന്നിവരുടെ പേരുകളും സിനിമാലോകത്ത് നിന്നും ഉയർന്നുകേട്ടിരുന്നു. ഷാങ്ഹായിൽ നടന്ന ഒരു കോൺഗ്രസുമായി ബന്ധപ്പെട്ട ഇമെയിൽ സംഭാഷണങ്ങളിലാണ് 'പ്രശസ്തനായ ബോളിവുഡ് സംവിധായകൻ' എന്ന പേരിൽ കശ്യപിനെ പരാമർശിച്ചിരിക്കുന്നത്.
'എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയം'
എന്നാൽ ഇപ്പോഴിതാ വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്ക് ഇതിനെ കുറിച്ച് യാതൊരുവിധ സൂചനയില്ലെന്നും, തന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ തന്റെ സിനിമകളേക്കാൾ ജനപ്രിയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."എനിക്ക് ഇതിനെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഒരു പ്രഭാഷകനെന്ന നിലയിൽ എനിക്ക് ക്ഷണങ്ങൾ ലഭിക്കുന്നുണ്ട്, പ്രതിമാസം ഏകദേശം 15 എണ്ണം. ഞാൻ വളരെ അപൂർവമായി മാത്രമേ പ്രതികരിക്കാറുള്ളൂ. കൂടാതെ, ജീവിതത്തിൽ ഒരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടില്ല. സ്വയം വിശദീകരിക്കുന്ന ഒരു റാൻഡം ഇ മെയിൽ മാത്രമാണത്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ ജനപ്രിയമാണ്." അനുരാഗ് കശ്യപ് പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
അതേസമയം ഇൻഡിപെൻഡന്റ് ഫിലിം മേക്കർ പ്രോജക്റ്റ് സ്പ്രിംഗ് ഗാലയിലേക്ക് എപ്സ്റ്റീനെ അതിഥിയായി ക്ഷണിച്ചുവെന്നും അവിടെ മീര നായർ ഹോസ്റ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെന്നുമാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖരും ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന 'ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലിൽ' നന്ദിത ദാസ് പ്രസംഗകയായി എത്തിയപ്പോൾ അതിഥികളുടെ പട്ടികയിൽ എപ്‌സ്റ്റീന്റെ പേരും ഉണ്ടായിരുന്നു.



