ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 1300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ആദിത്യ ധറിന്റെ സംവിധാന മികവിനെ പ്രശംസിച്ച കശ്യപ്, ഇതൊരു ധീരമായ സിനിമയാണെന്ന് അഭിപ്രായപ്പെട്ടു.
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ധുരന്ദർ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 1300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രം പ്രോപഗണ്ട സിനിമയാണെന്ന വിമർശനം വരുമ്പോഴും സിനിമയുടെ ടെക്നിക്കൽ വശത്തേയും ആദിത്യ ധറിന്റെ ഫിലിം മേക്കിങ്ങിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ബാംഗളൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ധീരമായ ഒരു മുഖ്യധാരാ സിനിമയുടെ നല്ല ഉദാഹരണമാണ് ധുരന്ദറെന്നും, സിനിമയിലെ ചില രംഗങ്ങൾ തനിക്ക് ഇഷ്ടമായില്ലെന്നും അതില്ലായിരുന്നെകിൽ പോലും സിനിമയുടെ സ്വാധീനം കുറയുമായിരുന്നില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.
"ധീരമായ ഒരു മുഖ്യധാരാ സിനിമയുടെ നല്ല ഉദാഹരണമാണ് ധുരന്ദർ. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, പക്ഷേ ചില പ്രത്യയശാസ്ത്രങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടില്ല. 'ഇതാണ് പുതിയ ഇന്ത്യ' എന്നതിനെക്കുറിച്ചുള്ള സംഭാഷണവും മൂന്ന് രംഗങ്ങൾക്കിടയിൽ ഒരു നീണ്ട രാഷ്ട്രീയ മോണോലോഗും അനാവശ്യമായിരുന്നു; അവ ഇല്ലായിരുന്നെങ്കിൽ പോലും സിനിമയുടെ സ്വാധീനം കുറയുമായിരുന്നില്ല." അനുരാഗ് കശ്യപ് പറയുന്നു.

'അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കശ്മീരിനെക്കുറിച്ചാണ്'
നേരത്തെ സിനിമ റിവ്യു ആപ് ആയ ലെറ്റർബോക്സിഡിൽ അനുരാഗ് കശ്യപ് സംവിധായകൻ ആദിത്യ ധറിനെ കുറിച്ച എഴുതിയ വാക്കുകളും ശ്രദ്ധേയമായിരുന്നു. "ദേശീയ അവാർഡ് നേടിയ ബൂണ്ട് എന്ന ചിത്രത്തിനുശേഷം എനിക്ക് ആദിത്യ ധറിനെ അറിയാം. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ്. യഥാർത്ഥ രാഷ്ട്രീയം. അതിനോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അദ്ദേഹം സത്യസന്ധനാണ്. മറ്റുള്ളവരെപ്പോലെ അവസരവാദിയല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കശ്മീരിനെക്കുറിച്ചാണ്. അദ്ദേഹം കഷ്ടത അനുഭവിച്ച ഒരു കശ്മീരി പണ്ഡിറ്റാണ്. ഒന്നുകിൽ നിങ്ങൾ അദ്ദേഹത്തോട് വാദിക്കുക അല്ലെങ്കിൽ അദ്ദേഹത്തെ അങ്ങനെ തന്നെ വിടുക. പക്ഷേ അദ്ദേഹത്തിന്റെ ഫിലിം മേക്കിങ്ങ് ഉന്നത നിലവാരമുള്ളതാണ്." അനുരാഗ് കശ്യപ് കുറിച്ചു.



