ജി അരവിന്ദൻ സ്‍മാരക പ്രഭാഷണം സിസാക്കോ നിർവഹിച്ചു

പ്രേക്ഷകനുമായി സംവദിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമമാണ് സിനിമയെന്നും, സംഭാഷണങ്ങൾക്ക് പുറമേ ചിത്രങ്ങൾക്കും ശബ്ദങ്ങൾക്കും നിശബ്ദതയ്ക്കുമെല്ലാം സിനിമയുടെ സത്ത പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിക്കുമെന്നും പ്രഗത്ഭ മൗറിത്താനിയൻ സംവിധായകനും ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവുമായ അബ്ദെർറഹ്മാനെ സിസാക്കോ അഭിപ്രായപ്പെട്ടു.

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം നിള തിയേറ്ററിൽ സംഘടിപ്പിച്ച ജി അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമകാലിക സമൂഹത്തിൽ സിനിമയുടെ ആശയത്തെക്കാൾ താൻ പ്രധാന്യം നൽകുന്നത് അത് ചിത്രീകരിക്കുന്ന രീതിയ്ക്കാണെന്നും പ്രേക്ഷകനിലേക്ക് എത്താൻ ആഗ്രഹിക്കുന്ന വിഷയം കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ടോ എന്നതിനാണ് ഏറെ പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമയ്ക്ക് പുറകിലുള്ള ശക്തമായ വികാരം സ്നേഹമാണെന്നും, അമ്മയോടുള്ള സ്നേഹവും ആഴത്തിലുള്ള അടുപ്പവും ആണ് തന്നെ സിനിമയുമായി ചേർത്തുവയ്ക്കുന്നതെന്നും അബ്ദെർറഹ്മാനെ സിസാക്കോ കൂട്ടിച്ചേർത്തു.