മഞ്ജുവുമായി മാനസികമായി നല്ല ചേര്‍ച്ചയാണെന്നും അഭിനയിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നെന്നും ഇന്ദ്രന്‍സും പറഞ്ഞിരുന്നു.
ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹോം'. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ് അടക്കമുള്ളവർ അഭിനന്ദനവുമായി രംഗത്തെത്തി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നടി മഞ്ജു പിള്ളയാണ്. കുട്ടിയമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും കുട്ടിയമ്മ എന്നാണ് സിനിമാ നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. കുട്ടിയമ്മയായി ജീവിക്കാന്‍ കഴിഞ്ഞത് ഇന്ദ്രന്‍സിനോടൊപ്പം അഭിനയിച്ചതു കൊണ്ടാണെന്ന് പറയുകയാണ് മഞ്ജു. ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
മഞ്ജു പിള്ളയുടെ വാക്കുകൾ
പത്തിരുപത്തെട്ട് വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്.ആദ്യമായിട്ടാണ് എനിക്ക് ഫോൺ താഴെ വയ്ക്കാൻ അവസരം കിട്ടാത്ത അനുഭവം ഉണ്ടായത്. അത്രത്തോളം അഭിനന്ദനങ്ങൾ എനിക്ക് കിട്ടിക്കൊണ്ടിരിക്കയാണ്. സിനിമാ ഫീൽഡിൽ നിന്നാണെങ്കിലും ഇതുവരെ വിളിക്കാത്തവരാണെങ്കിലും സാധാരണക്കാരും നമ്പർ തപ്പിയെടുത്ത് വിളിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു ഓണം ഇതായിരിക്കും. എന്റെ ഓണ സമ്മാനമാണിത്.
ഇന്ദ്രേട്ടന്‍ എന്ന് പറഞ്ഞാൽ എന്റെ സ്വന്തം ചേട്ടനാണ്. അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. ആർട്ടിസ്റ്റ് എന്നതിനെക്കാൾ ഉപരി അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇന്ദ്രേട്ടന്‍ കൂടെയുണ്ടായതുകൊണ്ടാണ് കുട്ടിയമ്മയായി ജീവിക്കാന്‍ പറ്റിയത്. സംവിധായകൻ റോജിൻ ആയാലും സിനിമയുടെ ഫുൾ ക്രൂ ആണെങ്കിലും ഞങ്ങൾക്ക് തന്ന ഒരു ഫ്രീഡം ഉണ്ട്. അതുതന്നെയാണ് ഈ ക്യാരക്ടർ ഇത്രത്തോളം ഭംഗിയാക്കാൻ എനിക്കും ഇന്ദ്രേട്ടനൊക്കെ സാധിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.
'ഹോമി'ലെ കുട്ടിയമ്മ എന്റെ അമ്മയാണെന്ന് പറഞ്ഞ് കുറേപേര്‍ മെസേജയച്ചു.അത് കേൾക്കുന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ വിജയം എന്ന് ഞാൻ കരുതുന്നു. കാരണം കുട്ടിയമ്മയായി എനിക്ക് ജീവിക്കാൻ പറ്റി.
മഞ്ജുവുമായി മാനസികമായി നല്ല ചേര്‍ച്ചയാണെന്നും അഭിനയിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നെന്നും ഇന്ദ്രന്‍സും പറഞ്ഞിരുന്നു. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
