ആര്യൻ ഖാൻ ജാമ്യത്തിലിറങ്ങി; മോചനം അറസ്റ്റിലായി 22 ദിവസത്തിനു ശേഷം; ഷാരൂഖ് മന്നത്തിലേക്ക് കൊണ്ടുപോയി
ഷാരൂഖ് ഖാൻ ആര്യനെ കൊണ്ടുപോകാൻ എത്തിയിരുന്നു. രാവിലെ മുതൽ ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് മുന്നിലേക്കും ജയിലിന് മുന്നിലേക്കും നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.പടക്കം പൊട്ടിച്ചും ബാന്‍റ് മേളം കൊണ്ടും ആരാധകർ ആഘോഷത്തിമിർപ്പിലായിരുന്നു.
മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) അറസ്റ്റിലായ, ഷാരൂഖ് ഖാൻറെ (Shahrukh khan) മകൻ ആര്യൻ ഖാൻ (Aryan Khan) ജാമ്യത്തിലിറങ്ങി. ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിന് പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് ജയിൽ മോചനം ഇന്നത്തേക്ക് നീണ്ടത്.
22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെ ആര്യൻഖാൻ ജയിലിന് പുറത്തേക്ക് എത്തി. ഷാരൂഖ് തന്നെ ആര്യനെ കൊണ്ട് വരാൻ ആർതർ റോഡ് ജയിലിലേക്കെത്തി. രാവിലെ മുതൽ ഷാരൂഖിന്‍റെ വസതിയായ മന്നത്തിന് മുന്നിലേക്കും ജയിലിന് മുന്നിലേക്കും നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.പടക്കം പൊട്ടിച്ചും ബാന്‍റ് മേളം കൊണ്ടും ആരാധകർ ആഘോഷത്തിമിർപ്പിലായിരുന്നു.
ജാമ്യവ്യവസ്ഥകളടക്കം വിശദമാക്കിക്കൊണ്ടുള്ള ജാമ്യ ഉത്തരവ് പുറത്ത് വന്നത് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആണ്. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നു. രേഖകൾ വേഗത്തിൽ സെഷൻസ് കോടതിയിൽ അഭിഭാഷകർ നാല് മണിയോടെ ഹാജരാക്കി. അഞ്ചര വരെയായിരുന്നു ജയിലിൽ ഉത്തരവ് എത്തിക്കേണ്ടിയിരുന്നത്. പക്ഷെ പറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർത്ത് അഭിഭാഷകർക്ക് ജയിലിലേക്ക് എത്താനായില്ല. സമയം നീട്ടി നൽകില്ലെന്ന് ജയിൽ സൂപ്രണ്ടും അറിയിച്ചതോടെ ജയിൽ വാസം ഒരു രാത്രികൂടി നീളുകയായിരുന്നു. രാജ്യം വിട്ടു പോകരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.