സംവിധായകൻ വിജീഷ് മണി ഒരുക്കുന്ന 'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്' എന്ന ഇന്തോ-ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി സംവിധായൻ വിജീഷ് മണി ഒരുക്കുന്ന 'അട്ടപ്പാടി, ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ് എന്ന ഇന്തോ- ഒമാൻ ഡോക്യൂഫിക്ഷൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ ഒരുക്കിട്ടുള്ളതെന്ന് അണിയറക്കാര്‍ പറയുന്നു. അട്ടപ്പാടിയിലെ ഇരുള ഗോത്രഭാഷയിലെ ആദ്യ സിനിമയിൽ നേതാജിയായി പ്രധാന വേഷത്തിലെത്തിയ പ്രശസ്ത നിർമ്മാതാവ് ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
സ്വഛ് ഭാരത് അഭിയാൻ പദ്ധതിയെക്കുറിച്ച് അറബിയിൽ കവിതയെഴുതിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ച ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി മുഖ്യവേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അട്ടപ്പാടിയിലെ ഗോത്ര കലാക്കാരൻമാരും അണിനിരക്കുന്നു. അട്ടപ്പാടിയിലെ മൂന്ന് ഗോത്രഭാഷകളിൽ (ഇരുള, കുറുമ്പ, മുഡുക) സിനിമകൾ ചെയ്ത് നിരവധി അവാർഡുകൾ നേടി ശ്രദ്ധേയനായ സംവിധായകനാണ് വിജിഷ് മണി. അട്ടപ്പാടിയിലെ ഗോത്രവൈദ്യം ആസ്പദമാക്കി ഒരുക്കുന്ന ഈ ഡോക്യുഫിക്ഷൻ സിനിമയുടെ തിരക്കഥ മാധ്യമ പ്രവർത്തകനായ അജിത്ത് ഷോളയൂർ എഴുതുന്നു.
ഛായാഗ്രഹണം- ശരത്, ബിനോ മുരുകേഷ്, ജിമോൻ ജോർജ്, എഡിറ്റിംഗ്- ബി ലെനിൻ, സൗണ്ട് ഡിസൈൻ- ഗണേഷ് മാരാർ, ഗാനരചന- സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, സംഗീതം- വിജിഷ് മണി, പശ്ചാത്തല സംഗീതം- മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ- റോജി പി. കുര്യൻ, ലൊക്കേഷൻ മാനേജർ- രാമദാസ് അട്ടപ്പാടി, ഒമാനിൽ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ പ്രധാന ഭാഗങ്ങൾ അട്ടപ്പാടിയിൽ ചിത്രീകരിച്ചാണ് പൂർത്തിയാക്കിയത്. പി ആർ ഒ- എ എസ് ദിനേശ്.

