സിനിമ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയയിലെ  മലയാളി കലാകാരന്മാര്‍ക്ക് ചലച്ചിത്ര മേഖലയിലേയ്ക്കുള്ള വാതില്‍ തുറക്കുകയാണ് ഈ ഉദ്യമത്തിലൂടെ.

ലോകത്ത് ഓരോ രാജ്യങ്ങളിലും അതാത് രാജ്യങ്ങളുടെ ദേശീയ ഭാഷയിലും രാജ്യങ്ങളിലെ സംസ്ഥാനങ്ങളില്‍ അതാത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയിലുമുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍ പതിവിന് വിപരീതമായി ലോക ചരിത്രത്തില്‍ ആദ്യമായി ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തിലെ ഔദ്യോഗിക ഭാഷയില്‍ മറ്റൊരു രാജ്യത്ത് ചലച്ചിത്ര വ്യവസായം ആരംഭിക്കുന്നു. അതും ഇന്ത്യയിലെ, കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍. ഓസ്ട്രേലിയയിലാണ് ഇതിന് തുടക്കം കുറിക്കുന്നത്.

വിദേശമണ്ണില്‍ മലയാള സിനിമകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച് പുതിയ സിനിമാ സംസ്‌കാരം സൃഷ്ടിക്കുന്നതിലൂടെ മലയാള സിനിമകള്‍ ഓസ്‌ട്രേലിയന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കമിടുന്നത് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ്.കെ.മാത്യുവാണ്.

കേരളത്തിന്റെ സിനിമാ മേഖലയ്ക്ക് സമാനമായ ഒന്ന് ഓസ്‌ട്രേലിയയിലും വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിലേയും ഓസ്‌ട്രേലിയയിലേയും കലാപ്രവര്‍ത്തകര്‍ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യക്കാരും മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളി കലാകാരന്മാരും ഭാവിയില്‍ പിന്തുടരാവുന്ന മാതൃക കൂടിയാണ്.

പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്‌ട്രേലിയന്‍ ഫിലിം ചേംബറില്‍ റജിസ്റ്റര്‍ ചെയ്തും ഓസ്ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത 2 വര്‍ഷത്തിനുള്ളില്‍ 5 മലയാള സിനിമകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മലയാളി കലാപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലുള്ള സിനിമാ പ്രവര്‍ത്തകരും ഓസ്ട്രലിയന്‍ ചലച്ചിത്ര താരങ്ങളും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടി ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടെ ഓസ്‌ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറും.

ഇതിന്റെ ഭാഗമായി ആദ്യം നിർമ്മിക്കുന്ന ചലച്ചിത്രമാണ് 'റിയൽ ജേർണി'. ബ്രിസ്ബെയ്നിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സൗത്ത് ബാങ്ക് ക്യാംപസില്‍ നടന്ന ചടങ്ങില്‍ ‘റിയല്‍ ജേര്‍ണി’യുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്‌നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. 

കാങ്കരു വിഷന്‍ വേൾഡ് മദർ വിഷൻ എന്നീ വിതരണ കമ്പനികളുടെ ഡയറക്ടർ കൂടിയായ ജോയ് കെ.മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ 'റിയല്‍ ജേര്‍ണി' യുടെ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു.

യുണൈറ്റഡ് നേഷന്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര്‍ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന്‍ ആദ്യ ക്ലാപ് അടിച്ചു. ചലച്ചിത്ര സംവിധായകന്‍ ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓസ്‌ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ്. യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്‌ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്‍, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്‌സ് കോഡിനേറ്ററുമായ ജിജി ജയനാരായണ്‍, ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി അസി. പ്രഫെസര്‍ ഡോ.എബ്രഹാം മാത്യു എന്നിവര്‍ സംസാരിച്ചു. 

സിനിമ സ്വപ്നം കാണുന്ന ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാര്‍ക്ക് ചലച്ചിത്ര മേഖലയിലേയ്ക്കുള്ള വാതില്‍ തുറക്കുകയാണ് ഈ ഉദ്യമത്തിലൂടെ. ഓസ്ട്രേലിയയില്‍ കഴിയുന്ന കലാകാരന്മാര്‍ക്ക് ചലച്ചിത്ര രംഗത്തെ ഇഷ്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. താല്‍പ്പര്യമുള്ളവര്‍ക്ക് സിനിമാ നിര്‍മ്മാണ, വിതരണ കമ്പനികള്‍ക്ക് തുടക്കമിടാം. അഭിനയം മുതല്‍ സംവിധാനം, ഛായാഗ്രഹണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭാധനരായി മാറാന്‍ കേരളത്തിലേയും ഓസ്ട്രേലിയയിലേയും വിദഗ്ധ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലന പദ്ധതികളും ആരംഭിക്കുമെന്നും ജോയ് കെ. മാത്യു പറഞ്ഞു.

വിദേശമണ്ണില്‍ പുതിയ മലയാള സിനിമാ വ്യവസായത്തിന് തുടക്കമിടുന്നതിലൂടെ സിനിമയിലേക്കുള്ള പുത്തന്‍ അവസരങ്ങള്‍ തുറക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഇടയിലുള്ള സാംസ്‌കാരിക ബന്ധത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലേയും ഫിലിം ചേംബറുകള്‍ തമ്മില്‍ സഹകരണത്തിന്റെ വഴി തുറക്കാനുള്ള സാധ്യതയുമേറുമെന്നും ആഗ്‌നെസ് ജോയ്, തെരേസ ജോയ് അഭിപ്രയപ്പെട്ടു.

ജോയ് കെ മാത്യു രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റിയല്‍ ജേര്‍ണി’ കേരളത്തിലെ ചലച്ചിത്ര രംഗത്തെ അഭിനേതാക്കളേയും - ഓസ്‌ട്രേലിയന്‍ മലയാളി നടീനടന്മാരേയും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര മേഖലയിലെ നടീനടന്മാരേയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണ്.

രണ്ടായിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ അന്‍പതിലധികം ലൊക്കേഷനുകളിലുമായാണ് ചിത്രീകരണം. ഇത്രയേറെ ലൊക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്രമൊരുക്കുന്നത് ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ആദ്യമാണ്. വിവിധ ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഓസ്ട്രേലിയയിലും ഇന്ത്യയിലുമുള്ള തിയേറ്ററുകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായി പ്രദര്‍ശനത്തിനെത്തും. വേറിട്ട ജീവിതാനുഭവങ്ങളും ചിന്തകളും കാഴ്ചകളുമാണ് ‘റിയല്‍ ജേര്‍ണി’ സിനിമാസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

'മനസ്സിൽ ശുദ്ധതയെന്ന സാധനം ഇല്ല, നമ്മൾ ബുദ്ധിയില്ലാത്തവരാണോ?'; ശോഭയെ കുറിച്ച് മാരാർ

സാമൂഹിക പ്രവര്‍ത്തകയായ ഓമന സിബു, മാധ്യമ പ്രവര്‍ത്തകനായ സ്വരാജ് സെബാസ്റ്റ്യന്‍, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി. സജു, മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ് ലാന്‍ഡ് മുന്‍ പ്രസിഡന്റ് ശ്രീകുമാര്‍ മഠത്തില്‍, സംസ്‌കൃതി പ്രസിഡന്റ് അനില്‍ സുബ്രമണ്യന്‍, നടനും സ്പ്രിങ് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ബിജു വര്‍ഗീസ്, നടനും ഇപ് സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ സജി പഴയാറ്റില്‍, നവോദയ ബ്രിസ്ബെന്‍ സെക്രട്ടറിയും നടനുമായ കെ.വി. റിജേഷ്, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ സജിഷ് കെ, സണ്‍ ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നായര്‍, ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജോളി കരുമത്തി, എഴുത്തുകാരനായ ഗില്‍ബെര്‍ട്ട് കുറുപ്പശ്ശേരി,നടന്‍ ജോബിഷ് , പ്രോഗ്രാം കോഡിനേറ്റര്‍ സജിനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം Part 1| Bigboss Season 5