ലൂസിഫര്‍ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് ബാല. താൻ സംവിധാനം ചെയ്‍ത സിനിമയില്‍ പൃഥ്വിരാജിനെ അഭിനയിപ്പിക്കാൻ കഴിയാത്തതിന്റെ വിഷമം ലൂസിഫറില്‍ അഭിനയിച്ചപ്പോള്‍ മാറിയെന്നും ബാല പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.


ലൂസിഫര്‍ എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് ബാല. താൻ സംവിധാനം ചെയ്‍ത സിനിമയില്‍ പൃഥ്വിരാജിനെ അഭിനയിപ്പിക്കാൻ കഴിയാത്തതിന്റെ വിഷമം ലൂസിഫറില്‍ അഭിനയിച്ചപ്പോള്‍ മാറിയെന്നും ബാല പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു ബാലയുടെ പ്രതികരണം.


ഇത്രയും വലിയ താരനിരയും സാങ്കേതിക പ്രവർത്തകർകരും നിറഞ്ഞ സിനിമ, അതുകൊണ്ടുതന്നെ ഷൂട്ടിങ് സെറ്റും ഭയങ്കര സീരിയസ് ആയിരിക്കുമെന്ന് ഓർത്താണ് ഷൂട്ടിന് ചെല്ലുന്നത്. എന്നാൽ ഞാൻ വിചാരിച്ചതുപോലെയേ ആയിരുന്നില്ല. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളിതമാശകൾ പറഞ്ഞ് ഇരിക്കുന്നു. ആക്‌ഷൻ രംഗങ്ങൾ ചെയ്യുമ്പോഴും അങ്ങനെ തന്നെ. ബുദ്ധിമുട്ടേറിയ ഫൈറ്റ് രംഗങ്ങളായിരുന്നു സിനിമയുടേതെങ്കിലും ആസ്വദിച്ചാണ് അഭിനയിച്ചത്- ബാല പറയുന്നു.

എന്റെ സുഹൃത്ത് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. എന്റെ ജീവിതത്തിൽ ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോൾ (ഹിറ്റ്ലിസ്റ്റ്) പൃഥ്വിയെ അഭിനയിക്കാൻ വിളിച്ചിരുന്നു. എല്ലാവർക്കും അറിയാം ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന്. സിനിമയേക്കാൾ ഉപരി ജീവിതത്തിലും നല്ല സുഹൃത്തുക്കൾ. സിനിമയില്‍ അതിഥിവേഷമായിരുന്നു, അദ്ദേഹം അഭിനയിക്കാം എന്നു പറഞ്ഞു- ബാല പറയുന്നു.


ബോംബെയിൽ ഹിന്ദി സിനിമയുടെ ഷൂട്ടിങിലായിരുന്നു പൃഥ്വി. ആ സമയത്താണ് സുപ്രിയ എനിക്കൊരു മെസേജ് അയക്കുന്നത്. പൃഥ്വിക്ക് ചിക്കൻപോക്സ് ആണെന്നും ഷൂട്ടിന് വരാൻ കഴിയില്ലെന്നുമായിരുന്നു മെസേജ്. അതെന്നെ വളരെ വിഷമിപ്പിച്ചു. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ സുഹൃത്തിനോടൊപ്പം പ്രവർത്തിക്കാൻ കഴിയാത്തതായിരുന്നു എന്റെ വിഷമം. പക്ഷേ അത് ഇപ്പോൾ മാറി. എന്റെ സുഹൃത്ത് സംവിധാനം ചെയ്യുന്ന പടത്തിൽ ഞാൻ അഭിനയിച്ചു. ബാല പറയുന്നു.


ഇതിൽ ഒരുപാട് താരങ്ങളുണ്ട്. ചെറിയൊരു കഥാപാത്രമാണെങ്കിലും അതൊക്കെ ചെയ്തിരിക്കുന്നത് വലിയ വലിയ താരങ്ങളാണ്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ പ്രഗത്ഭരാണ് അണിനിരക്കുന്നത്. ഒറ്റക്കാര്യം ഉറപ്പായി പറയാം. എല്ലാവർക്കും ഇഷ്‍ടപ്പെടുന്ന ഫാമിലി എന്റർടെയ്നറായിരിക്കും ലൂസിഫർ. കൂടാതെ നിറയെ ട്വിസ്റ്റുകളും. നിങ്ങളാരും വിചാരിക്കാത്ത രീതിയിലുള്ള ട്വിസ്റ്റ് സിനിമയിലുണ്ട്- ബാല പറയുന്നു.