Bichu Thirumala death : 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി..', അനിയന്റെ ഓര്‍മകളില്‍ ബിച്ചു തിരുമല എഴുതി
ബിച്ചു തിരുമല എഴുതിയ താരാട്ടുപാട്ടുകള്‍ എല്ലാം വൻ വിജയങ്ങളായിരുന്നു.
ലാളിത്യമുള്ള പാട്ടുകളിലൂടെ സിനിമാ ലോകത്തെ വിസ്‍മയിപ്പിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല (Bichu Thirumala). ബിച്ചു തിരുമല ഇന്ന് വിടപറുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ അതിമധുര ഗാനങ്ങളാണ്. മലയാളികള്‍ എന്നും കേള്‍ക്കാൻ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേത്. താരാട്ടുപാട്ടുകളുടെ ഒരുകൂട്ടം തന്നെയുണ്ട് ബിച്ചുവിന്റെ പേനയില്‍ നിന്ന് മലയാളികളുടെ കേള്‍വിയിലേക്ക് എത്തിയത്.
തൊല്ലൊന്നു നൊമ്പരത്തോടെയും വാത്സല്യത്തോടെയും മലയാളികള്‍ കേള്‍ക്കുന്ന ഗാനമാണ് 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി' എന്നത്. രണ്ടര വയസില്‍ മരിച്ചുപോയ അനിയൻ ബാലഗോപാലന്റെ ഓര്‍മയാണ് ബിച്ചുവിന്റെ എഴുത്തിലൂടെ ഗാനമായി പിറന്നത്. മലയാളികള്‍ തലമുറ വ്യത്യാസമില്ലാതെ ഏറ്റെടുത്ത ഗാനമാണ് 'പപ്പയുടെ സ്വന്തം അപ്പൂസി'ലെ ആ താരാട്ടുപാട്ട്. അങ്ങനെ ഒന്നില്‍ തീരുന്നില്ല ബിച്ചുവിന്റെ വിജയ താരാട്ടുപാട്ടുകള്‍.
'ആരാധന' എന്ന ചിത്രത്തിന് വേണ്ടി 'ആരാരോ ആരിരാരോ' എന്ന താരാട്ടുപാട്ടാണ് ബിച്ചു എസ് തിരുമല എഴുതിയത്. കെ ജെ ജോയിയായിരുന്നു ഗാനത്തിന് ഈണം പകര്‍ന്നത്. 'ആരാധന' എന്ന ചിത്രത്തിലെ ഗാനം പാടിയത് യേശുദാസും എസ് ജാനകിയും. ഇന്നും ബിച്ചുവിന്റെ താരാട്ട് പാട്ട് മലയാളികള്‍ ഏറ്റെടുത്തി മൂളിക്കൊണ്ടേയിരിക്കുന്നു.
ബിച്ചു എഴുതിയ മറ്റൊരു താരാട്ടുപാട്ട് 'അമ്മയ്‍ക്ക് നീ തേനല്ലേ, ആയിരവല്ലി പൂവല്ലേ'യും മലയാളികള്‍ പാടിക്കൊണ്ടേയിരിക്കുന്നു. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്‍ക്കെ'ന്ന ചിത്രത്തില്‍ 'കണ്ണോട് കണ്ണോരം നീ കണിമരല്ലേ' എന്ന് തുടങ്ങുന്ന ഗാനവുമെഴുതി. 'മൈഡിയര്‍ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിനായി 'ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവര്‍ത്തി' എന്നെഴുതി കുട്ടിപ്പാട്ടുകാരനായി ബിച്ചുതിരുമല. 'പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി'യെന്ന് എഴുതിയും കുട്ടികളുടെ പാട്ടുകാരനായി ബിച്ചു തിരുമല. നായികയ്‍ക്ക് വേണ്ടി പാടുന്ന പാട്ടെങ്കിലും 'കിലുക്ക'ത്തിലെ 'കിലുകില്‍ പമ്പരം തിരിയും മാനസം' എന്നുമെഴുതിയ ബിച്ചു തിരുമല അക്ഷരാര്‍ഥത്തില്‍ മലയാളത്തിന്റെ താരാട്ടുപാട്ടുകളുടെ തമ്പുരാനായിരുന്നു.