നടനും മുഖ്യമന്ത്രിയുമായ വിജയിയെ ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയത് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, താൻ വിജയിയെ വിമർശിച്ചതല്ലെന്നും താരം വ്യക്തമാക്കി
ചെന്നൈ: തമിഴ് റിയാലിറ്റി ഷോയായ 'ബിഗ് ബോസ്' വേദിയിൽ നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും അതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വരികയും ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടൻ വിജയ് സേതുപതി. നടനും മുഖ്യമന്ത്രിയുമായ വിജയിയെ ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയത് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും, താൻ വിജയിയെ വിമർശിച്ചതല്ലെന്നും താരം വ്യക്തമാക്കി. ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോയിലൂടെയാണ് വിജയ് സേതുപതി തൻ്റെ ഭാഗം വ്യക്തമാക്കിയത്.
റിയാലിറ്റി ഷോയിൽ താൻ നടത്തുന്ന സംസാങ്ങളും ചോദ്യങ്ങളും അവിടെ പങ്കെടുക്കുന്ന മത്സരാർത്ഥികളുമായി മാത്രം ബന്ധപ്പെട്ടതാണ്. ഈ പരാമർശങ്ങൾക്ക് ബിഗ് ബോസ് വീടിന് പുറത്തുള്ള വ്യക്തികളോ രാഷ്ട്രീയ സാഹചര്യങ്ങളോ ആയി യാതൊരു ബന്ധവുമില്ല. ഇതേക്കുറിച്ച് കഴിഞ്ഞയാഴ്ച തന്നെ പ്രേക്ഷകരോട് വ്യക്തത വരുത്തേണ്ടിയിരുന്നു എന്നും കാര്യങ്ങൾ എല്ലാവർക്കും പെട്ടെന്ന് മനസിലാകും എന്ന് കരുതിയതിനാലാണ് ഉടനടി വിശദീകരണം നൽകാതിരുന്നതെന്നും താരം പ്രൊമോയിൽ പറയുന്നു.
ബിഗ് ബോസ് വേദിയിൽ 'നേതൃത്വം, വാഗ്ദാനങ്ങൾ, ഉത്തരവാദിത്തം' എന്നിവയെക്കുറിച്ച് വിജയ് സേതുപതി നടത്തിയ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ പരോക്ഷമായി വിമർശിച്ചതാണെന്ന് ആരോപിച്ച് വിജയ് ആരാധകരും ടി.വി.കെ പ്രവർത്തകരും വിജയ് സേതുപതിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.


