ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ വെച്ച് താരത്തെ ചോദ്യം ചെയ്തത്

കൊച്ചി: പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ വെച്ച് താരത്തെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

പണം വാങ്ങി മുങ്ങിയതല്ലെന്നു സണ്ണി ലിയോൺ പൊലീസിനോട് പറഞ്ഞു. പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നൽകിയിട്ടും സംഘാടകന് പരിപാടി നടത്താനായില്ല. സംഘാടകരുടെ അസൗകര്യമാണ് പരിപാടി നടക്കാതിരിക്കാൻ കാരണം. എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് സംഘത്തോട് താരം പറഞ്ഞു.

തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ വെച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൈം ബ്രാ‌ഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ മൊഴി എടുത്തത്. കൊച്ചിയിലെ വിവിധ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ 29 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം നടി വ‌ഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി പണം സണ്ണി ലിയോണിന്‍റെ മാനേജർ ആണ് കൈപ്പറ്റിയതെന്ന് പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഡിജിപിയുടെ നിർദ്ദേശ പ്രകാരണമാണ് കൊച്ചി ക്രൈം ബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.

എന്നാൽ പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം സണ്ണി ലിയോൺ തള്ളി. പണം മാനേജർ കൈപ്പറ്റി എന്നത് സത്യമാണ്. ഉദ്ഘാടന ചടങ്ങിനായി അഞ്ച് വട്ടം താൻ സംഘാടകർക്ക് ഡേറ്റ് നൽകിയിരുന്നു. എന്നാൽ ആ ദിവസങ്ങളിൽ പരിപാടി നടത്താൻ അവർക്കായില്ല. പിന്നീട് പല അസൗകര്യങ്ങളും ഉണ്ടായെന്നും നടി മൊഴി നൽകി. പണം തന്റെ കൈയ്യിലുള്ളതിനാൽ ഉചിതമായ മറ്റൊരു ഡേറ്റിൽ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാടകരിൽ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും വിവരങ്ങൾ ശേഖരിക്കും.