ജ്ഞാനപീഠ പുരസ്കാരം നേടിയ കവി വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് സൂപ്പർസ്റ്റാർ രജനികാന്ത് പങ്കുവെച്ച കുറിപ്പിനെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത്.
ജ്ഞാനപീഠ ജേതാവ് വൈരമുത്തുവിനെ പ്രശംസിച്ച തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിനെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത്. ഇന്നലെ കമൽ ഹാസനെതിരെയും ചിന്മയി വിമർശനമുന്നയിച്ചിരുന്നു. 'അയ്യോ... നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ലെന്നുവെച്ചാൽ' എന്നാ എക്‌സിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ചിന്മയി കുറിച്ചത്.
ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാരം നേടിയ എന്റെ പ്രിയസുഹൃത്ത്, കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നായിരുന്നു രജനികാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 2018 ൽ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയായിരുന്നു ചിന്മയി. ഇതിന് പിന്നാലെ നിരവധി സ്ത്രീകളും വൈരമുത്തുവിനെതിരെ രംഗത്തെത്തി. ഇപ്പോൾ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് വൈരമുത്തുവിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്നത്. നേരത്തെ കേരളത്തിൽ ഒ.എൻ.വി കുറുപ്പ് പുരസ്‌കാരത്തിനായി വൈരമുത്തുവിനെ പരിഗണിച്ചിരുന്നെങ്കിലും കേരളത്തിലടക്കം വലിയ വിമർശനം ഉയർന്നുവന്നതോടെ തീരുമാനം പിൻവലിച്ചിരുന്നു.
മീ ടു ആരോപണം
2018 ലാണ് ഗായിക ചിന്മയി ശ്രീപദ, വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.


