നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസി'ന്‍റെ കഥാരംഭം

ക്രൈം ത്രില്ലര്‍, മിസ്റ്റരി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസിന്‍റെ (Lajo Jose) പുസ്‍തകം സിനിമയാവുന്നു. ലാജോയുടെ കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' (Coffee House) ആണ് സിനിമയാവുന്നത്. അതും മലയാളത്തിലല്ല, ബോളിവുഡിലാണ് ചലച്ചിത്രരൂപം എത്തുക.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ (Magic Moon Productions) ബാനറില്‍ രാജീവ് ഗോവിന്ദന്‍ (Rajeev Govindan) ആണ് നിര്‍മ്മാണം. ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണിത്. പൃഥ്വിരാജ് നായകനാവുന്ന 'കാളിയന്‍റെ' നിര്‍മ്മാണവും മാജിക് മൂണ്‍ ആണ്. താരങ്ങളെയോ മറ്റ് അണിയറ പ്രവര്‍ത്തകരെയോ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്ന് അറിയുന്നു.

നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസി'ന്‍റെ കഥാരംഭം. എസ്‍തര്‍ ഇമ്മാനുവല്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ ശ്രമഫലമായി സംഭവത്തിന് വലിയ ജനശ്രദ്ധ കിട്ടുന്നു. തുടര്‍ന്ന് നടക്കുന്ന അസാധാരണ സംഭവവികാസങ്ങളാണ് നോവല്‍ പറയുന്നത്.

സിനിമയോടുള്ള താല്‍പര്യത്താല്‍ എഴുത്തിലേക്ക് എത്തിയ ആളാണ് ലാജോ ജോസ്. തിരക്കഥാ രചനയ്ക്കായി കൂടുതല്‍ സമയം കണ്ടെത്താനായി ജോലി രാജിവച്ച ആളും. "ആദ്യസമയത്ത് സംവിധായകരോടും നടന്മാരോടും കഥ പറയാന്‍ അവരുടെ അപ്പോയിന്‍റ്മെന്‍റ് പോലും കിട്ടുന്നുണ്ടായിരുന്നില്ല. സിനിമയാക്കാന്‍ വച്ച കഥകളാണ് പുസ്തകങ്ങളായി എഴുതിയത്", ലാജോ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. റൂത്തിന്‍റെ ലോകം, ഹൈഡ്രാഞ്ചിയ, റെസ്റ്റ് ഇന്‍ പീസ് എന്നിവയാണ് ലാജോയുടെ മറ്റു നോവലുകള്‍.