സംവിധായകൻ സക്കറിയ നായകനായ 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഷമിം മൊയ്‍തീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്

സംവിധായകന്‍ സക്കറിയയെ കേന്ദ്ര കഥാപാത്രമാക്കി ഷമിം മൊയ്‍തീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ഈ വര്‍ഷം ജനുവരി 3 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ പത്ത് മാസങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. സൈന പ്ലേയിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുക. ചിത്രം ഉടന്‍ പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആഷിഫ് കക്കോടിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ.

വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിച്ച ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഷഫീക്ക് ആണ് എഡിറ്റര്‍. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍ ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍ പി സി വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിന്റോ വടക്കേക്കര, ആര്‍ട്ട് ആസീസ് കരുവാരക്കുണ്ട്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്‌സ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

പ്രേക്ഷകപ്രീതിയും ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സക്കറിയ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സുഡാനി ഫ്രം നൈജീരിയ. 2018 ലെ മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം നേടി. അരവിന്ദന്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, മോഹന്‍ രാഘവന്‍ അവാര്‍ഡ് എന്നിവയും നേടി. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാളസിനിമയ്ക്കുള്ള ഫിപ്രെസ്‌കി പുരസ്‌കാരം, സൈമ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്, സിപിസി സിനി അവാര്‍ഡ് എന്നിവയും ചിത്രം നേടിയിരുന്നു. ഒപ്പം റഷ്യയിലെയും മൊറോക്കോയിലെയും അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

അതേസമയം, 'ഹലാല്‍ ലൗ സ്റ്റോറി'യാണ് സക്കറിയ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവരായിരുന്നു നിര്‍മ്മാണം.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്