'വിനായകനെതിരെ പരാതി നല്‍കിയതിന് ആളുകള്‍ അപമാനിച്ചു'; പരാതിയില്‍ ഉറച്ചുതന്നെയെന്ന് യുവതി
പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ടുമാത്രം നിരവധിത്തവണ സമൂഹമധ്യത്തില്‍ അപമാനിക്കപ്പെട്ടുവെന്നും കേസില്‍ നിയമപരമായിതന്നെ മുന്നോട്ട്പോകുമെന്നും യുവതി
വയനാട്: ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന നടന്‍ വിനായകനെതിരായ തന്‍റെ പരാതിയില്‍ ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരിയായ യുവതി. പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ടുമാത്രം നിരവധിത്തവണ സമൂഹമധ്യത്തില്‍ അപമാനിക്കപ്പെട്ടുവെന്നും കേസില്‍ നിയമപരമായിതന്നെ മുന്നോട്ട്പോകുമെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദളിത് പെൺകുട്ടികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാനായി വിളിച്ചപ്പോള്‍ നടന്‍ വിനായകന്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം തന്നോട് സംസാരിച്ചെന്നായിരുന്നു യുവതി പൊലീസില്‍ നല്‍കിയ പരാതി. സമൂഹമാധ്യമങ്ങളിലും പരാതിയെപ്പറ്റി കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ഇതോടെ ഒരുവിഭാഗം ആളുകള്‍ തനിക്കെതിരെ തിരിഞ്ഞെന്നും സമൂഹത്തില്‍ ഒറ്റപ്പെടുത്തി അപമാനിച്ചെന്നും യുവതി പറയുന്നു.
കേസില്‍ വിനായകന്‍ അഭിഭാഷകർ വഴി ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ നിയമപരമായിതന്നെ മുന്നോട്ടുപോകാനാണ് യുവതിയുടെ തീരുമാനം. കല്‍പ്പറ്റ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസില്‍ കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വൈകാതെ വിചാരണയാരംഭിക്കും.