Asianet News MalayalamAsianet News Malayalam

ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് തനിക്ക് മാത്രം ക്ഷണമില്ല: പ്രദേശിക ജൂറിയായിരുന്ന സംവിധായകന്‍ സജിന്‍ ബാബു

69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാൻ കരുതുകയാണെന്നും സംവിധായകന്‍ പറയുന്നുണ്ട്.

Diector sajin babu not get invitation for national award distribution vvk
Author
First Published Oct 16, 2023, 8:10 PM IST

തിരുവനന്തപുരം: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമായ തനിക്ക് മാത്രം അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണം ലഭിച്ചില്ലെന്ന് സംവിധായകന്‍ സജിന്‍ ബാബു. സോഷ്യല്‍ മീഡിയ വഴിയാണ് സംവിധായകന്‍ രംഗത്ത് എത്തിയത്. ഒക്ടോബര്‍ 17നാണ് ദില്ലിയില്‍ 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണം നടക്കുന്നു. തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് ക്ഷണം ലഭിച്ചെന്നും തനിക്ക് മാത്രം വന്നില്ലെന്നും സജിന്‍ ബാബു ആരോപിക്കുന്നത്. 

ഈ അവഗണനയ്ക്ക് ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാൽ, 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാൻ കരുതുകയാണെന്നും സംവിധായകന്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം  

ഈ വർഷം എനിക്ക് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. നാളെ ദേശീയ അവാർഡ് ദാന ചടങ്ങാണ്, എന്നാൽ അതേക്കുറിച്ച് എനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ല. 

എന്റെ സഹ ജൂറി അംഗങ്ങൾക്ക് ക്ഷണം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ, ഞാൻ കുറച്ച് ദിവസങ്ങൾ കാത്തിരുന്നു, ഔദ്യോഗിക ഇമെയിലൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ ആഴ്ച ഞാൻ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്ലുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എന്റെ എല്ലാ ഫോൺ കോളുകളോടും സ്വകാര്യ സന്ദേശങ്ങളോടും ഔദ്യോഗിക ഇമെയിലുകളോടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഈ ഒഴിവാക്കലിന്റെ കാരണം എന്തെന്ന് എന്നെ ഒരു രീതിയിലും അറിയിച്ചിട്ടുമില്ല. ഇത് അറിഞ്ഞ സഹ ജൂറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാൻ 69-ാമത് എൻഎഫ്എ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ കാരണങ്ങളൊന്നും കിട്ടിയില്ല. ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊർജവും ചെലവഴിച്ചു സിനിമകൾ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്. മറ്റെല്ലാവർക്കും അവരുടെ ക്ഷണം ലഭിച്ചപ്പോൾ, എന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാൽ, 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാൻ കരുതുകയാണ്, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഒരു സിനിമ സമർപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവ് വെളിച്ചത്തുകൊണ്ടുവന്ന ഒരു കുറിപ്പായിരുന്നു അത്. 

എൻഎഫ്എ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് അൽപ സമയത്തിനകം കെഎസ്എഫ്ഡിസിയിലെ ഒരു പ്രമുഖനിൽ നിന്ന് എനിക്ക് ഫോൺ വന്നു. ആരെയും കുറ്റപ്പെടുത്തലല്ല എന്റെ ഉദ്ദേശമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി. ദേശീയ ചലച്ചിത്ര അവാർഡിന് ഒരു സിനിമ സമർപ്പിക്കുമ്പോൾ അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്, പ്രത്യേകിച്ച് കെഎസ്എഫ്ഡിസി പോലുള്ള ഒരു സംഘടനയിൽ നിന്ന് ഇത് സംഭവിക്കരുത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കൂടാതെ വളർന്നു വരുന്ന ചലച്ചിത്ര പ്രവർത്തകരോടുള്ള ഒരു അനീതിയാണ് എന്ന ചിന്തയും അതിനു പിന്നിലുണ്ടായിരുന്നു. അതിനെക്കുറിച്ച് എൻഎഫ്ഡിസിയുമായി സംസാരിക്കാമെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു. 

അതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, ജൂറി ചർച്ചകളുടെ ഏതെങ്കിലും വെളിപ്പെടുത്തൽ ഭാവിയിൽ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്ന് ദേശീയ അവാര്‍ഡ് സെല്ലിൽ നിന്ന് എനിക്ക് ഒരു ഔദ്യോഗിക ഇമെയിൽ ലഭിച്ചു. അവർക്കുള്ള എന്റെ പ്രതികരണ ഇമെയിലിൽ, ഒരു ഘട്ടത്തിലും ഞാൻ ജൂറി ചർച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സഹസംവിധായകരുടെ ഭാവിയെ ഇല്ലാതാക്കുന്ന പ്രവൃത്തികൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും ഞാൻ വ്യക്തമാക്കി.

ഒരു കലാകാരൻ എന്ന നിലയിലും ജൂറി അംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്നെ ഒഴിവാക്കാനുള്ള കാരണം എന്തായിരുന്നാലും അത് അറിയാനുള്ള അവകാശം എനിക്കുണ്ട്, അത് എന്നെ അറിയിക്കേണ്ടത് 69-ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സെല്ലിന്റെ കടമയാണ്. മാത്രമല്ല, പ്രതികരണത്തിന്റെയും ആശയവിനിമയത്തിന്റെയും പൂർണ്ണമായ അഭാവം കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പൊതു സ്ഥാപനത്തിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു പ്രൊഫഷണൽ പെരുമാറ്റമല്ല.

'ബാഡ് ആസ് കോപ്' ദീപികയുടെ മേയ്ക്കോവറില്‍ ഞെട്ടി ബോളിവുഡ്: പുതിയ ചിത്രത്തിന്‍റെ വിശേഷം ഇങ്ങനെ.!

'എന്നെ സിനിമ രംഗത്ത് നിന്ന് ഔട്ടാക്കാനാണോ ഇത്': കമലിനോട് തുറന്ന് ചോദിച്ച് രജനി, സംഭവം പ്രതിഫല കാര്യത്തില്‍‌.!

Follow Us:
Download App:
  • android
  • ios