Vijay Babu :'മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും'; അഖിൽ മാരാർ
ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടുമെന്ന് അഖില്‍.
നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് (Vijay Babu)എതിരെയുള്ള ബലാത്സംഗ കേസ് മലയാള സിനിമ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ സംവിധായകൻ അഖിൽ മാരാർ(Akhil Marar) പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. വിജയ് ബാബുവിന്റെ പേരെടുത്ത് പറയാതെയാണ് അഖിലിന്റെ പോസ്റ്റ്.
ഇരയ്ക്ക് എന്നും ഒറ്റ ലക്ഷ്യമേ ഉള്ളു, ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക. ഇരകൾ മാറി കൊണ്ടേ ഇരിക്കും. മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴുമെന്ന് അഖിൽ കുറിക്കുന്നു. മീനിനൊപ്പമാണ് താനെന്നും അഖിൽ വ്യക്തമാക്കുന്നു.
അഖിൽ മാരാറിന്റെ വാക്കുകൾ
ഇര... ആദ്യമായി ഈ പേര് പറയാൻ തുടങ്ങിയത് കുട്ടിക്കാലത്തു മീൻ പിടിക്കാൻ പോയപ്പോൾ ആണ്..ഇര എന്നത് മീനിന്റെ സ്വഭാവം അനുസരിച്ചു ചിലപ്പോൾ മണ്ണിര ആകും..അല്ലെങ്കിൽ മൈദ ആവും..രണ്ടായാലും ഞാൻ കോർക്കുന്ന ഇരയ്ക്ക് ഒരു ലക്ഷ്യമേ ഉള്ളു മീനിനെ കുടുക്കുക.. കുടുങ്ങാൻ പോകുന്നു എന്ന് തിരിച്ചറിയാതെ ഇരയെ പിടിക്കുന്ന മീനിനെ ഞാൻ വറുത്തു തിന്നും.. അന്നും ഇന്നും ഇരയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു... ആർക്കെങ്കിലും വേണ്ടി ആരെയെങ്കിലും കുടുക്കുക.. ഇരകൾ മാറി കൊണ്ടേ ഇരിക്കും..മറ്റാരുടെയോ ചൂണ്ടയിൽ ഇരകളെ കുരുക്കി എറിയുന്നതിൽ സിലോപ്പി മുതൽ സ്രാവുകൾ വരെ വീഴും.. ഇരയുടെ വലുപ്പം അനുസരിച്ചു കൊളുത്തുന്ന മീനിന് കച്ചവട സാധ്യതയും കൂടും.
വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു; അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നിമ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഒളിവിലെന്ന് എറണാകുളം ഡിസിപി വി യു കുര്യക്കോസ്. സോഷ്യൽ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഇന്ന് തന്നെ വിജയ് ബാബുവിനെതിരെ കേസ് എടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
അതിനിടെ വിജയ് ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിക്കുന്നത്. നടന്നത് അതിക്രൂര ബലാൽസംഗമാണെന്നും മദ്യം നൽകി അവശയാക്കി പലതവണപീഡിപ്പിച്ചുവെന്നും പരാതിക്കാരി പറയുന്നു. നഗ്നവീഡിയോ റെക്കോർഡ്ചെയ്തു. ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ തുറന്ന് പറച്ചിൽ.